വയനാട്ടിൽ എൽഡിഎഫിന് ഉണ്ടായത് ഗുരുതര വോട്ട് ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ
വയനാട്: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വയനാട് ജില്ലയിൽ ഉണ്ടായത് വലിയ വോട്ട് ചോർച്ച. മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി 171 ബൂത്തുകളിൽ എൻഡിഎയ്ക്കും പിന്നിലാണ് എൽഡിഎഫ്. മന്ത്രി ഒ ആർ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിൽ പോലും ലീഡ് പിടിക്കാൻ എൽഡിഎഫിന് ആയില്ല.
വയനാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ മുന്നണിയിൽ അതൃപ്തി പുകയുമ്പോഴാണ്
തിരിച്ചടിയുടെ ആഘാതം വ്യക്തമാക്കുന്ന കണക്കുകളും പുറത്ത് വരുന്നത്. ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 പഞ്ചായത്തുകളിലും ഒന്നിൽ പോലും ലീഡ് നേടാൻ എൽഡിഎഫിന് ആയില്ല. എല്ലായിടത്തും യുഡിഎഫാണ് ആധിപത്യം നേടിയത്. ബത്തേരി നഗരസഭയിലും പൂതാടി, പുൽപ്പള്ളി, പഞ്ചായത്തിലും എൽഡിഎഫിനെ പിന്നിലാക്കി എൻഡിഎയാണ് രണ്ടാമതെത്തിയത്.
ബത്തേരിയിലെ 218 ബൂത്തുകളിൽ 97 ബൂത്തുകളിലും എൻഡിഎ രണ്ടാമതെത്തിയെന്നത് എൽഡിഎഫിനെ ഞെട്ടിക്കുന്നതാണ്. മന്ത്രി ഒ ആർ കേളുവിന്റെ മണ്ഡലമായ മാനന്തവാടിയിലും സ്ഥിതി വ്യത്യസ്തമല്ല. മാനന്തവാടിയിലെ 39 ബൂത്തുകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. മന്ത്രിയുടെ പഞ്ചായത്തായ തിരുനെല്ലിയിൽ 241 വോട്ടുകൾക്ക് പ്രിയങ്ക ഗാന്ധി ലീഡ് ചെയ്തിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽ 35 ബൂത്തുകളിലാണ് എൽഡിഎഫ് മൂന്നാമതായി പോയത്.
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെയുള്ള മണ്ഡല ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം മുന്നണിക്ക് കനത്ത ആഘാതമായിട്ടുണ്ട്. രാഹുൽ മണ്ഡലം ഉപേക്ഷിച്ചുവെന്നത് അടക്കമുളള വിഷയങ്ങൾ ഉണ്ടായിട്ടും യുഡിഎഫിനെ പ്രതിരോധത്തിലാക്കാനായില്ലെന്ന രോഷം മുന്നണിയിലുണ്ട്. പ്രചാരണം തീർത്തും നിറം മങ്ങിയതും സിപിഎമ്മിലെ സ്വാധീനമുള്ള നേതാക്കൾ കാര്യമായി പ്രചാരണത്തിൽ സജീവമായിരുന്നില്ല എന്നതുമെല്ലാം പരാജയകാരണങ്ങളായെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

