'കല അന്ന് വിളിച്ചു, സൂരജിനൊപ്പം പോവുകയാണെന്ന് പറഞ്ഞു, നാണക്കേട് കൊണ്ട് പൊലീസിൽ പറഞ്ഞില്ല': സഹോദരൻ്റെ ഭാര്യ
കലയെ കാണാതായത് 15 വർഷങ്ങൾക്ക് മുമ്പ് ഒരു ഒക്ടോബർ മാസത്തിലാണ്. കാണാതായതല്ല യാത്ര പറഞ്ഞിറങ്ങിയതാണെന്നും പോയിട്ട് രണ്ട് തവണ ഫോണിൽ വിളിച്ചുവെന്നുമാണ് കലയുടെ സഹോദരന്റെ ഭാര്യ ശോഭന കുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ആലപ്പുഴ: 15 വർഷം മുമ്പ് ആലപ്പുഴ മാന്നാറിൽ കല എന്ന യുവതിയെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കലയുടെ സഹോദരന്റെ ഭാര്യ ശോഭന കുമാരിയുടെ നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. കലയെ കാണാതായത് 15 വർഷങ്ങൾക്ക് മുമ്പ് ഒരു ഒക്ടോബർ മാസത്തിലാണ്. കാണാതായതല്ല യാത്ര പറഞ്ഞിറങ്ങിയതാണെന്നും പോയിട്ട് രണ്ട് തവണ ഫോണിൽ വിളിച്ചുവെന്നുമാണ് കലയുടെ സഹോദരന്റെ ഭാര്യ ശോഭന കുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അതേസമയം, യുവതിയെ കൊലപ്പെടുത്തിയതാണെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു.
ഫോണിൽ വിളിച്ചപ്പോള്‍ പാലക്കാട് ഉള്ള സുഹൃത്ത് സൂരജിനൊപ്പം ആണെന്ന് കല പറഞ്ഞു എന്നാണ് കലയുടെ സഹോദരന്റെ ഭാര്യ ശോഭന കുമാരി പറയുന്നത്. മറ്റ് പരാതികളോ പരിഭവമോ പറഞ്ഞില്ലെന്നും ശോഭന കുമാരി കൂട്ടിച്ചേര്‍ത്തു. അനിൽ കുമാറുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. സമുദായ വിവാഹം നടന്നു. രണ്ട് പേരും രണ്ട് ജാതിയിലുള്ളവരാണ്. അനിൽ കുമാറും കലയും തമ്മിൽ മറ്റ് തർക്കങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. ഇപ്പോഴും ജീവനോടെ ഉണ്ടെന്നായിരുന്നു വിശ്വാസം. പൊലീസിൽ പരാതി കൊടുക്കാതിരുന്നത് നാണക്കേട് കൊണ്ടാണാണെന്നും മറ്റൊരാളുടെ കൂടെ പോയി എന്നാണ് വിശ്വസിച്ചിരുന്നതെന്നും ശോഭന കുമാരി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് എത്തിയപ്പോഴാണ് മരിച്ചു എന്ന തരത്തിൽ അറിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം