നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്ന് ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ചാർട്ടേഡ് വിമാനത്തിലെ വി ഡിയുടെ യാത്ര എല്ലാം വിൽക്കാൻ വേണ്ടിയാണെന്നും എല്ലാം അദാനിക്ക് വേണ്ടിയാണെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ കനി ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബജറ്റ് അദാനിക്ക് വേണ്ടിയുള്ളതാണെന്നാണ് എം വി ​ഗോവിന്ദന്‍റെ വിമര്‍ശനം. സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഭാഷണം. പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുകയും, കോർപ്പറേറ്റുകൾക്ക് സ്വത്ത് നൽകുകയും ചെയ്യുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്ന് ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ചാർട്ടേഡ് വിമാനത്തിലെ വി ഡിയുടെ യാത്ര എല്ലാം വിൽക്കാൻ വേണ്ടിയാണെന്നും എല്ലാം അദാനിക്ക് വേണ്ടിയാണെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ ധാതു സംസ്കരണം സ്വകാര്യ കുത്തകകൾക്ക് നൽകാൻ തീരുമാനിക്കുന്നു. ഭൂപരിഷ്കരണം 2.0യിലൂടെ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുകയാണ് വേണ്ടത്, പ്രത്യേകിച്ച് പട്ടിക വർഗക്കാർക്ക് ഭൂമി നൽകുന്നതിനു പകരം കോർപറേറ്റുകൾക്ക് നൽകാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്. സ്വകാര്യവത്കരണം മറച്ചുവയ്ക്കുന്നില്ലയെന്ന് പറയുന്ന മുഖ്യമന്ത്രി എല്ലാം വിൽപനയ്ക്ക് വയ്ക്കുന്നു. ഇടതുപക്ഷ ബദൽ തകർക്കാനാണ് ബജറ്റിലെ ശ്രമമെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് പിൻമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പെൻഷൻ കൂട്ടിയിട്ടില്ല, ലൈഫ് മിഷനിൽ നിന്ന് മാറുന്നു. വകുപ്പുണ്ടാക്കിയെങ്കിലും വയോജന ക്ഷേമത്തിന് പണമില്ല, ഉമ്മൻ ചാണ്ടി ഇൻഷുറൻസിന് നീക്കിവച്ചത് 10 കോടി മാത്രം, പദ്ധതിയ്ക്ക് മുദ്രാവാക്യം മാത്രമാണുള്ളതെന്നും, സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷയെയും അട്ടിമറിച്ചുവെന്നും ഇടതുപക്ഷ ബദൽ തകർക്കാനാണ് ബജറ്റിലെ ശ്രമെന്നും ​ഗോവിന്ദൻ വിമർശിച്ചു. തങ്ങളാണ് ഇടതുപക്ഷമെന്ന് ഇവിടെ സതീശനും അവിടെ രാഹുലും പറയുന്നതിന് ഒരു അടിസ്ഥാനമില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും എട്ട് മണിക്കൂറോളം നീണ്ടപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമാണതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കേസ് രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴാണ് സിപിഐഎം രാഷ്ട്രീയമായി നേരിടുകയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. കേരളത്തിന്റെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകർച്ചവ്യാധികളിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്, പ്രശ്നം നേരിടാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി എച്ച് എസ് തർക്കം കാരണം അവലോകനയോഗം നടന്നില്ല, തർക്കം എങ്ങനെ പരിഹരിക്കുമെന്നതിൽ സർക്കാരിന് വ്യക്തതയില്ല. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.