കൊല്ലത്ത് കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി, നിരവധി പേർക്ക് പരിക്ക്; പിടിച്ചുകെട്ടുന്നതിനിടെ ചത്തു
പൊലീസ് വാഹനം ഉള്‍പ്പടെ ആറ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഒരു പൊലീസുകാരന്‍ അടക്കം പതിനൊന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു
കൊല്ലം: കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലാണ് സംഭവം. വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചില വാഹനങ്ങൾക്കും കേടുപാടുണ്ടായി.
ഒടുവിൽ, പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിനിടെ കഴുത്തിലെ കുരുക്ക് മുറുകി പോത്ത് ചത്തു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് കശാപ്പ് ശാലയില്‍ നിന്നും വിരണ്ട് ഓടിയ പോത്ത് ചന്ദനത്തോപ്പിലും പരിസരപ്രദേശങ്ങളിലും പരിഭ്രാന്തിപരത്തിയത്. പോത്തിനെ പിടികൂടാന്‍ നാട്ടുകാര്‍ കൂടിയതോടെ പോത്ത് ആക്രമണകാരി ആയി.
പൊലീസ് വാഹനം ഉള്‍പ്പടെ ആറ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഒരു പൊലീസുകാരന്‍ അടക്കം പതിനൊന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ കുരുക്കിട്ട് പിടിച്ചത്.
പ്ലാസ്റ്റിക് റോപ്പ് ഉപയോഗിച്ചാണ് കുരുക്കിട്ടത്. പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി പോത്ത് ചത്തു. ചത്തിനാകുളം സ്വദേശിയാണ് പോത്തിനെ കശാപ്പിനായി കൊണ്ടുവന്നത്.