ഇന്നും 20 നും യോഗം ചേരാനായിരുന്നു മുൻ തീരുമാനം. പരാതി കേൾക്കാൻ പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങാൻ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്.
തിരുവനന്തപുരം: ഇന്ന് ചേരാനിരുന്ന ബഫർസോൺ വിദഗ്ധസമിതി യോഗം മാറ്റിവെച്ചു. 20 ന് യോഗം ചേർന്ന് സാറ്റലൈറ്റ് സർവയെക്കുറിച്ചുള്ള പരാതികളിൽ ഫീൽഡ് സർവേ നടത്താനുള്ള തീരുമാനം എടുക്കും. ഇന്നും 20 നും യോഗം ചേരാനായിരുന്നു മുൻ തീരുമാനം. പരാതി കേൾക്കാൻ പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങാൻ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്. പരാതികളുടെ കണക്ക് എടുത്ത ശേഷം പരിശോധനയിൽ തീരുമാനമെടുക്കാം എന്നത് കൊണ്ടാണ് യോഗം 20 ന് മാത്രം ചേരുന്നത്. വനംവകുപ്പും തദ്ദേശവകുപ്പും കുടുംബശ്രീയുടെ സഹായത്തോടെയാണ് പരാതികളിൽ ഫീൽഡ് സർവേ നടത്തുക.
ബഫർ സോൺ മേഖലകളിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരമാവധി സ്ഥലങ്ങളില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകളില്‍ പരാതി നൽകാന്‍ കൂടുതല്‍ സമയം അനുവദിക്കും. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ ജനവാസമേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവിൽ ഇളവ് നേടാനാണ് സംസ്ഥാനം ആകാശസർവേ നടത്തിയത്. ഇതിന്‍റെ റിപ്പോർട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ സർക്കാരിന് ലഭിച്ചു. അപാകതകൾ ഏറെ ഉണ്ടെന്ന് ബോധ്യമായതോടെ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ വിഗ്ധധ സമിതിയെ സർക്കാർ നിയോഗിച്ചു.
- Read Also : 'ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേ പ്രായോഗികമല്ല'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി
എന്നാൽ സെപ്റ്റംബറിൽ വിധഗ്ധ സമിതി നിലവില്‍ വന്നെങ്കിലും പ്രവര്‍ത്തനം പേരിനു മാത്രമായി. ഒരു ഓഫീസ് പോലും തുറന്നതുമില്ല. ചുരുക്കത്തില്‍ മൂന്നു മാസത്തോളമായിട്ടും ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന 115 വില്ലേജുകളിൽ ഒരിടത്ത് പോലും സമിതി നേരിട്ടെത്തിയില്ല. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആകാശ സർവേയുടെ റിപ്പോർട്ട് പുറത്തുവന്നു. ജനങ്ങൾക്ക് പരാതി അറിയിക്കാൻ പത്ത് ദിവസം സമയവും സർക്കാർ അനുവദിച്ചു. എന്നാൽ സർവത്ര ആശയക്കുഴപ്പം നിറഞ്ഞ സർവേ റിപ്പോര്‍ട്ട് പൂർണ്ണമായി തള്ളണമെന്ന ആവശ്യം ശക്തമായി. ഈ സാഹചര്യത്തിലാണ് ബഫർ സോൺ ആശങ്ക നിലനിൽക്കുന്ന വില്ലേജുകളിൽ ഉടൻ സ്ഥല പരിശോധന നടത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്.
