പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ ബത്തേരിയിൽ ഇന്ന് സർവകക്ഷി യോഗം; ഉത്തരവ് മറികടക്കാനുള്ള നിയമോപദേശം തേടി എ.കെ.ശശീന്ദ്രൻ 

തിരുവനന്തപുരം: സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാനായി ബത്തേരി നഗരസഭ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സർവകക്ഷി യോഗം ചേരും. രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ജനകീയ പ്രതിഷേധം എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാനാണ് യോഗം. നഗരസഭ കൗൺസിൽ ഉത്തരവിനെതിരെ പ്രമേയം പാസാക്കിയേക്കും. ഈ മാസം 14 ന് ബത്തേരി നഗരസഭയിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള കോടതി വിധി നടപ്പിലായാൽ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിക്കുക ബത്തേരി നഗരത്തെയാണ്.

പത്തനംതിട്ടയിൽ സമരം ശക്തം

സംരക്ഷിത വനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പത്തനംതിട്ടയിൽ സമരം ശക്തമാകുന്നു. ജില്ലയിലെ ഏഴ് വില്ലേജുകളിൽ ഇന്ന് ഹർത്താൽ പുരോഗമിക്കുകയാണ്. പെരുനാട്, വടശേരിക്കര, ചിറ്റാർ, തണ്ണിത്തോട്, അരുവാപ്പുലം, കൊല്ലമുള വില്ലേജുകളിലാണ് ഹർത്താൽ. ഏഴിടത്തും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി.

എജിയുമായി ചർച്ച നടത്തി മന്ത്രി

പരിസ്ഥിതി ലോല മേഖലയിലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള നിയമോപദേശം തേടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറലുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി സംരക്ഷിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. പൊതുതാത്പര്യത്തിന് വേണ്ടിയാണെങ്കിൽ ദൂരപരിധിയിൽ ഇളവ് നൽകാമെന്ന് സുപ്രീംകോടതി പരാമർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടോ എന്നാണ് സംസ്ഥാന സർക്കാർ പരിശോധിക്കുന്നത്.