ഹർത്താൽ ദിവസം സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതർ അടിച്ചു തകർത്തു
വാഹനം സർവീസ് നടത്തിയാൽ അടിച്ചുതകർക്കുമെന്ന് ഡിസംബർ എട്ടിന് ഹർത്താലനുകൂലികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എസ്ഡിപിഐ പ്രവർത്തകരാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതർ അടിച്ചു തകർത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് അജ്ഞാതസംഘം അതിക്രമം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. വാഹനം സർവീസ് നടത്തിയാൽ അടിച്ചുതകർക്കുമെന്ന് ഡിസംബർ എട്ടിന് ഹർത്താലനുകൂലികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എസ്ഡിപിഐ പ്രവർത്തകരാണ് മുന്നറിയിപ്പ് നൽകിയിരുന്നത് എന്ന് ബസുടമ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചതിനാല്‍ നിരവധി സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയിരുന്നു. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പോരാട്ടം തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെ പൊതുവെ ഭാഗികമായിരുന്നെങ്കിലും അക്രമങ്ങള്‍ക്ക് കുറവുണ്ടായില്ല. വടക്കന്‍ കേരളത്തിലായിരുന്നു അക്രമങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.