Asianet News MalayalamAsianet News Malayalam

'ഉണ്ടകൾ എവിടെ? ഉത്തരമില്ല, കെൽട്രോൺ - പൊലീസ് അവിശുദ്ധ കൂട്ടുകെട്ട്': എണ്ണിപ്പറഞ്ഞ് സിഎജി

പൊലീസ് സേന നവീകരിക്കാൻ കൂടുതൽ ജീപ്പുകളും ട്രക്കുകളും ബൈക്കുകളും വാനുകളും വാങ്ങേണ്ട ഫണ്ടിൽ നിന്ന് ബുള്ളറ്റ് പ്രൂഫ്, ലക്ഷ്വറി കാറുകൾ വാങ്ങി. SI, ASI-മാർക്ക് ക്വാർട്ടേഴ്സ് കെട്ടേണ്ട തുക വകമാറ്റി ഡിജിപിക്കും എഡിജിപിമാർക്കും ആഢംബരവില്ല കെട്ടി - എന്നിങ്ങനെ സിഎജി ക്രമക്കേടുകൾ എണ്ണിപ്പറയുന്നു. 

cag detailed press conference on missing arms and ammunition keltron police purchases in kerala
Author
Thiruvananthapuram, First Published Feb 12, 2020, 5:04 PM IST

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന റിപ്പോർട്ടിൽ കൂടുതൽ വിശദീകരണവുമായി കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി). മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഭ്യന്തര വകുപ്പിനെത്തന്നെ പ്രതിരോധത്തിലാക്കുന്ന കണക്കുകളാണ് സിഎജി മുന്നോട്ടു വയ്ക്കുന്നത്. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ എസ്‍ സുനിൽരാജും ഓഡിറ്റിംഗ് ചുമതലയുണ്ടായിരുന്ന സുധർമ്മിണി, കെ പി ആനന്ദ് എന്നീ ഉദ്യോഗസ്ഥരുമാണ് വാർത്താ സമ്മേളനം നടത്തി വിശദീകരണം നൽകിയത്. സിഎജിയുടെ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്. ഇനി ഇതിൻമേൽ നടപടിയെടുക്കേണ്ടത് സംസ്ഥാനസർക്കാരും പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റിയുമാണ്. 

കാണാതായ ഉണ്ടകൾ എവിടെ?

കാണാതായ വെടിയുണ്ടകൾ എവിടെയെന്നതിൽ കൃത്യമായ വിശദീകരണം അതാത് ക്യാമ്പ് കമാൻഡന്‍റുമാരിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് സിഎജി പറയുന്നു. 12,061 ഉണ്ടകളാണ് കാണാതെ പോയത്. 9 എംഎം ഡ്രിൽ കാറ്ററിഡ്‍ജുകളിൽ (ഇത് പൊലീസ് സേനയിൽ പരിശീലനത്തിന് ഉപയോഗിക്കുന്നതാണ്) ഡമ്മി അഥവാ വ്യാജ കാറ്ററിഡ്‍ജുകൾ നിറച്ച് വച്ചതിന്‍റെ ചിത്രങ്ങൾ സഹിതമാണ് സിഎജി റിപ്പോർട്ട്.

അതുപോലെ, തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്ന് 25 റൈഫിളുകൾ കാണാതെ പോയതിനെക്കുറിച്ച് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ല. എസ്‍എപി ക്യാമ്പിൽ നിന്ന് എ ആർ ക്യാമ്പിലേക്ക് ഈ റൈഫിളുകൾ കൊടുത്തു എന്നതിനോ, അവിടെ സ്വീകരിച്ചു എന്നതിനോ രേഖകളില്ല, റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമില്ല - സിഎജി എസ് സുനിൽ രാജ് വ്യക്തമാക്കി.

പൊലീസ് സേനയിൽ ഇപ്പോഴുള്ള ആയുധശേഖരത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളോ കണക്കോ കിട്ടിയിട്ടില്ല. കാണാതായ വെടിക്കോപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തേ പൊലീസ് സേനയ്ക്ക് അറിയാമായിരുന്നതാണ്. ഇത് എവിടെപ്പോയി എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒരു ആർമ്സ് ആന്‍റ് അമ്മ്യുണിഷൻ ഓഡിറ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നതാണ്. ആറ് മാസം കൊണ്ട് ഓഡിറ്റ് നടത്താമെന്നാണ് അറിയിച്ചത്. എന്നാൽ ഇത് നടത്തിയ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിഎജി വ്യക്തമാക്കി. 

ഒരു വണ്ടി പോലുമില്ലാത്ത 5 പൊലീസ് സ്റ്റേഷനുകൾ, അപ്പോഴും ഉന്നതർക്ക് ആഢംബര വണ്ടികൾ!

അതേസമയം, പൊലീസ് സേന നവീകരിക്കാൻ കൂടുതൽ ജീപ്പുകളും ട്രക്കുകളും ബൈക്കുകളും വാനുകളും വാങ്ങേണ്ട ഫണ്ടിൽ നിന്ന് ബുള്ളറ്റ് പ്രൂഫ്, ലക്ഷ്വറി കാറുകൾ വാങ്ങിയെന്ന കണ്ടെത്തലാണ് സിഎജി നടത്തുന്നത്. 481 പൊലീസ് സ്റ്റേഷനുകൾ പരിശോധിച്ചതിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ സ്വന്തമായി ഒരു വണ്ടി പോലുമില്ലെന്ന് കണ്ടെത്തി. 193 പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വാഹനങ്ങളുണ്ടാകേണ്ടതാണ്, അവയുടെ അധികാരപരിധി പരിശോധിക്കുമ്പോൾ. ഇവിടെ ഒരു വാഹനമേയുള്ളൂ. 

ഈ സ്ഥിതിയിൽ പൊലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ധനം നൽകി രൂപീകരിച്ച ഫണ്ടിൽ നിന്ന് കൂടുതൽ ജീപ്പുകളും ട്രക്കുകളും വാനുകളും ബൈക്കുകളുമാണ് വാങ്ങേണ്ടിയിരുന്നത്. ഈ ഫണ്ടിൽ നിന്ന് കാറുകൾ വാങ്ങാമെന്ന വ്യവസ്ഥയില്ല താനും.

എന്നിട്ടും. കൂടുതൽ ആഢംബര വാഹനങ്ങൾ വാങ്ങുകയാണ് പൊലീസ് ചെയ്തതെന്നാണ് സിഎജി പറയുന്നത്. 286 പുതിയ വാഹനങ്ങൾ വാങ്ങിയതിൽ 15% ആഢംബര വാഹനങ്ങളായിരുന്നു. ഇതിൽ പല വാഹനങ്ങളും നൽകിയത് സിബിസിഐഡി പോലുള്ള നോൺ ഓപ്പറേഷണൽ വിഭാഗങ്ങൾക്കാണ്. പൊലീസ് സ്റ്റേഷനുകൾക്കോ ഔട്ട് പോസ്റ്റുകൾക്കോ മാത്രം വാഹനങ്ങൾ വാങ്ങേണ്ട ഫണ്ടാണിത്. 

ഒരു കോടി 10 ലക്ഷം രൂപ ചെലവിട്ടാണ് ആഢംബര വാഹനങ്ങൾ വാങ്ങിയത്. ഇതിനായി മിത്‍സുബിഷി, പജീറോ, ഫോർച്യൂണർ എന്നീ വാഹനക്കമ്പനികളുമായി നേരത്തേ കരാറുണ്ടാക്കിയെന്ന് കണ്ടെത്തിയെന്നും സിഎജി വ്യക്തമാക്കുന്നു.

'കെൽട്രോണും പൊലീസും അവിശുദ്ധ കൂട്ടുകെട്ട്'

പൊലീസിന് വേണ്ടിയുള്ള ജിപിഎസ് ഉപകരണങ്ങളും, വോയ്‍സ് ലോഗേഴ്‍സും വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കെൽട്രോണും പൊലീസും തമ്മിൽ സ്വകാര്യ കമ്പനികൾക്ക് കരാർ മറിച്ചുകൊടുക്കാൻ 'അവിശുദ്ധ കൂട്ടുകെട്ടു'ണ്ടെന്ന വാക്കാണ് സിഎജി ഉപയോഗിച്ചത്.

പാനസോണിക് ഉൾപ്പടെയുള്ള കമ്പനികളുമായി നേരത്തേ ധാരണയിലെത്തിയാണ് പല ഉപകരണങ്ങളും വാങ്ങിയതെന്നും, അതിനായി മത്സരാധിഷ്ഠിത ടെണ്ടർ വിളിച്ചിട്ടില്ലെന്നും സിഎജി വ്യക്തമാക്കുന്നു. ഉപകരണങ്ങൾ വാങ്ങാനായി കയ്യിലുണ്ടായിരുന്ന എല്ലാ തുകയും ചെലവാക്കി. ടെണ്ടർ വിളിച്ച് പണം ലാഭിക്കാൻ ശ്രമിച്ചില്ല. 

ക്വാർട്ടേഴ്‍സ് കെട്ടേണ്ട തുകയ്ക്ക് വില്ല കെട്ടി

പൊലീസിലെ എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് കെട്ടേണ്ട 2.81 കോടി രൂപ ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും ആഢംബര വില്ലകൾ കെട്ടി. ഇതിന് മുൻകൂർ അനുമതി സർക്കാരിൽ നിന്ന് വാങ്ങിയിരുന്നില്ല. മൂന്ന് വില്ലകളാണ് പണിയുന്നത്. ഇതിന്‍റെ പണി നടന്നു വരികയായിരുന്നു.

ഡിജിറ്റൽ മൊബൈൽ ഡിവൈസ് പദ്ധതി പരാജയപ്പെട്ടു

പൊലീസുകാർ പരസ്പരം സംസാരിക്കാനുള്ള അനലോഗ് സെറ്റുകൾ മാറ്റി ഡിജിറ്റൽ മൊബൈൽ ഡിവൈസുകൾ കൊണ്ടുവരാനുള്ള പദ്ധതി പരാജയപ്പെട്ടു. ഇതിനുള്ള സ്പെക്ട്രം ചാർജസ് കൊടുത്തില്ല. അതുകൊണ്ട് ലൈസൻസ് തന്നെ കിട്ടിയതുമില്ല. 

ഫൊറൻസിക് ലാബിൽ കേസ് കെട്ടിക്കിടക്കുന്നു

വിദഗ്‍ധ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫൊറൻസിക് ലാബിൽ ഗുരുതരമായ കേസുകളടക്കം കെട്ടിക്കിടക്കുകയാണ്. പോക്സോ, ബലാത്സംഗപ്പരാതികളടക്കം ഇതിലുണ്ട്. ആകെ 9265 കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത് - സിഎജി പറഞ്ഞു.

ഹൗസിംഗ് ബോർഡ് എന്ന സ്ഥാപനം ഇനി വേണോ?

ഹൗസിംഗ് ബോർഡ് എന്ന സ്ഥാപനത്തിന്‍റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രവർത്തനമായിരുന്നു കഴിഞ്ഞ വർഷത്തേത് എന്നാണ് സിഎജി അഭിപ്രായപ്പെടുന്നത്. തിരുവനന്തപുരം കോ‍ർപ്പറേഷൻ ഒരു വനിതാ ഹോസ്റ്റൽ പണിയാനുള്ള അനുമതി നിഷേധിച്ച ജഗതിയിലെ ഒരു പ്ലോട്ടിൽ വീണ്ടുമൊരു ക്വാർട്ടേഴ്സ് കെട്ടാൻ ഹൗസിംഗ് ബോർഡ് അനുമതി തേടി. പല വകുപ്പുകളും നിർമ്മിച്ച് നൽകിയ വീടുകളുടെ കണക്കിനേക്കാൾ എത്രയോ കുറവാണ് ഹൗസിംഗ് ബോർഡ് നിർമിച്ച് നൽകിയ വീടുകൾ എന്നിവയും സിഎജി ചൂണ്ടിക്കാട്ടുന്നു. 

Follow Us:
Download App:
  • android
  • ios