സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി (Calicut University) ജീവനക്കാരന് സസ്പെൻഷൻ (Suspension). പരീക്ഷ ഭവൻ അസിസ്റ്റന്‍റ് എം കെ മൻസൂറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് മൻസൂറിനെതിരെയുള്ള പരാതി. . 

തുക വിദ്യാര്‍ത്ഥിനി ജീവനക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അടച്ചുനല്‍കി. സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ തുക ഇയാള്‍ യൂണിവേഴ്സിറ്റിയിയില്‍ അടച്ചതുമില്ല. പണം അടയ്ക്കാത്തത് സംബന്ധിച്ച് യൂണിവേഴ്സ്റ്റിയില്‍ നിന്ന് മെമ്മോ കിട്ടിയപ്പോഴാണ് ജീവനക്കാരൻ ആവശ്യപെട്ട 5000 രൂപ കൈക്കൂലി ആയിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഗൂഗിള്‍ പേ വഴി ജീവനക്കാരന് പണം നല്‍കിയതിന്‍റെ രേഖയും വിദ്യാര്‍ത്ഥിനി പരാതിക്കൊപ്പം നല്‍കി.

പ്രഥമിക പരിശോധനയില്‍ തന്നെ ജീവനക്കാരന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ എം കെ മൻസൂറിനെ സസ്‌പെന്‍റ് ചെയ്തത്. സമാനമായ മറ്റൊരു പരാതി സര്‍വകലാശാലയിലെ മറ്റൊരു ഉദ്യോഗസ്ഥനെതിരേയും ഉയര്‍ന്നിട്ടുണ്ട്. 500 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.