നെയ്യാറ്റിന്‍കര ആത്മഹത്യ: കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്ന് കാനറാ ബാങ്ക് വിശദീകരണം
എല്ലാ വശവും നോക്കാതെ ബാങ്കിനെതിരെ തീർപ്പ് കല്പിച്ചു. ചന്ദ്രന്‍റെ കുടുംബത്തിന് ഇനിയും ഇളവ് നല്‍കാന്‍ തയ്യാറാണെന്നും കാനറാ ബാങ്ക് സീനിയർ മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കാനറാ ബാങ്ക്. ചന്ദ്രന്‍റെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും ചട്ടത്തിനപ്പുറം തിരിച്ചടവിനു സാവകാശം നൽകിയെന്നും കാനറാ ബാങ്ക് സീനിയർ മാനേജർ ജേക്കബ് പി ചിറ്റാറ്റുകുളം ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ എല്ലാ വശവും നോക്കാതെ ബാങ്കിനെതിരെ തീർപ്പ് കല്പിച്ചു. ചന്ദ്രന്‍റെ കുടുംബത്തിന് ഇനിയും ഇളവ് നല്‍കാന്‍ തയ്യാറാണെന്നും സീനിയർ മാനേജർ വ്യക്തമാക്കി.
അതേസമയം അമ്മയും മകളും ആത്മഹത്യ ചെയ്തതോടെ ബാങ്കിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയാണ് നെയ്യാറ്റിൻകരയിലെ അമ്മയുടേയും മകളുടേയും ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറാ ബാങ്ക് ആക്രമിച്ചു. തിരുവനന്തപുരത്തെ കാനറാ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
പൊലീസ് വലയം ഭേദിച്ച് ബാങ്കിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഗ്രില്ല് തള്ളിത്തുറന്ന് ഉള്ളിൽ കയറിയ പ്രവർത്തകർ ഉപകരണങ്ങൾ അടിച്ചുതകർത്തു. കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയ്ക്ക് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ബാങ്ക് അധികൃതർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപെട്ടായിരുന്നു ഉപരോധം. പ്രതിഷേധമുണ്ടാകും എന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് കാനറാ ബാങ്കിന്‍റെ നെയ്യാറ്റിൻകര, കുന്നത്തുകാൽ, കമുകിൻകോട് ശാഖകൾ ഇന്ന് തുറന്നിരുന്നില്ല.