വീട്ടിൽ മാരകായുധങ്ങളുമായി എത്തി ഭീഷണിപെടുത്തിയെന്നാണ് നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയുള്ള കേസ്. നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി.
ആലപ്പുഴ : ആലപ്പുഴ പുന്നപ്രയിൽ നന്ദുവെന്ന യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസൽ, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് കേസ്. പ്രതികളിൽ മുന്ന, ഫൈസൽ എന്നിവർ ചേർന്ന് നന്ദുവിനെ മർദിച്ചെന്നാണ് പൊലീസിന്റെ എഫ് ഐ ആറിലുള്ളത്. വീട്ടിൽ മാരകായുധങ്ങളുമായി എത്തി ഭീഷണിപെടുത്തിയെന്നാണ് നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയുള്ള കേസ്. നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി. ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ചു മരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേ സമയം, നന്ദു ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പങ്കെന്ന കുടുംബത്തിൻ്റെ ആരോപണങ്ങൾ തളളി ഡി വൈ എഫ് ഐ നേത്യത്വം രംഗത്തെത്തി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നിൽ പെട്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. എന്നാൽ ഇത് കള്ളക്കഥയാണെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ നന്ദുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ സജീവൻ മെഡിക്കൽ കോളജിൽ ചികിൽസ തേടിയിരുന്നു.
ആക്രമണത്തിന് ശേഷം പ്രദേശത്ത് നിന്നും ഓടി പോയ നന്ദു സഹോദരിയുമായി അവസാനമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പിൽ ഇതുമായി ബന്ധപ്പെട്ട വിവരം വിശദമായി പറയുന്നുണ്ട്. സംഭാഷണത്തിൽ നന്ദുവിന് ഭീഷണി ഉള്ളതായോ ആരെങ്കിലും പിന്തുടരുന്നതായോ പറയുന്നില്ല എന്നത് വ്യക്തമാണ്. നന്ദു ഇതിന് മുൻപ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആർ.രാഹുലും പ്രസ്താവനയിൽ അറിയിച്ചു.ഇതിനിടെ, നന്ദുവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പൊലിസ് ഇന്ന് വിശദമായ മൊഴിയെടുക്കും.
