കൊച്ചിയിലെ അഗതിമന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും ക്രൂരമർദ്ദനം; വിശദീകരണം തേടി കളക്ടർ
ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.
കൊച്ചി: കൊച്ചി കോർപ്പറേഷന് കീഴിലെ അഗതി മന്ദിരത്തിൽ അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ സൂപ്രണ്ടിന്റെ മർദ്ദനം. അഗതിമന്ദിരത്തിലെ അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെട്ടു.
ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാൾ മുൻപ് കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്.
ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിയ്ക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു. ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു."