പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാൽ നിലനിൽക്കില്ല.

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിലുള്ള സിപിഎം പ്രവർത്തകർക്ക് ആശ്വാസം. 9 പ്രതികൾക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമാക്കിയ കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകൾ ഇല്ലെന്നും നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡി എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നടപടി.

പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് 9 പ്രതികൾക്ക് 67 ദിവസത്തിന് ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ ടി.എസ് കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി രാഹുൽ രാജ് അടക്കമുള്ള പ്രതികൾക്കാണ് ഇന്ന് ജാമ്യം നൽകിയത്. നാളെ 4 പ്രതികളുടെ ജാമ്യ ഹർജികൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

 പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. എന്നാൽ 67 ദിവസമായി പ്രതികൾ ജിയിലിലാണ്, അന്വേഷണം അവസാനഘട്ടത്തിലെത്തി, പോലീസിന്‍റെ കസ്റ്റഡി ആവശ്യവും നിലനിൽക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ജാമ്യം അനുദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. അക്രമത്തിനിരയായവരുടെ പരിക്കുകൾ പരിശോധിച്ച കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകളില്ലെന്നും വ്യക്തമാക്കി. എന്നാൽ മുറിവിലൂടെ രക്തം വന്നാൽ മാത്രമല്ല പരിക്ക് ഗൗരവമുള്ളതാകുകയെന്നും കൊലപ്പെടുത്താൻ തന്നെയായിരുന്നു ലക്ഷ്യമെന്നും ഇഡി കോടതിയെ അറിയിച്ചു. 

മാത്രമല്ല കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ചെറുതായി കണ്ടാൽ നാളെ കോടതി വിധി അനുകൂലമല്ലെങ്കിൽ ജഡ്ജിമാരെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങൾ മാറുമെന്നും വ്യക്തമാക്കി. എന്നാൽ കുറ്റകൃത്യത്തെ ചെറുതായി കാണുന്നില്ലെന്നായിരുന്നു കോടതി മറുപടി. പ്രതികൾക്കായി പ്രമുഖ അഭിഭാഷകരുടെ നിരയാണ് ഹാജരായത്. സർക്കാറിനായി എഡിജിപി ആയിരുന്നു കോടതിയിലെത്തിയത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain