കൈക്കൂലി സ്റ്റിംഗ് ദൃശ്യം: എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് കേസെടുത്തു
ടിവി 9 ഭാരത് വർഷ് എന്ന ചാനൽ പുറത്തുവിട്ട, എം കെ രാഘവൻ കൈക്കൂലി ചോദിച്ചെന്ന് പറയുന്ന ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: കൈക്കൂലിയാരോപണത്തിൽ കോഴിക്കോട് എംപി എം കെ രാഘവനെതിരെ വിജിലൻസ് കേസെടുത്തു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ടിവി ചാനലിന്‍റെ ഒളിക്യാമറയിൽ രാഘവൻ കൈക്കൂലി ആവശ്യപ്പെടുന്നത് പുറത്തുവന്നിരുന്നു. ഒരു ഹോട്ടലിന് അനുമതി ലഭിക്കുന്നത് വേണ്ടി അഞ്ചുകോടി ആവശ്യപ്പെട്ടുവെന്നാണ് ചാനൽ പുറത്തുവിട്ട വാർത്ത. തെരഞ്ഞെടുപ്പ് കാലമാണെന്നും, പല തരത്തിലുള്ള ചെലവുണ്ടെന്നും, ഈ ദൃശ്യങ്ങളിൽ എം കെ രാഘവൻ പറയുന്നുണ്ടായിരുന്നു.
ഇതേക്കുറിച്ചന്വേഷിച്ച വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ സർക്കാരിന്‍റെ അനുമതി തേടിയിരുന്നു. സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് റെയ്ഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. സിറ്റിംഗ് എംപിയായ എം കെ രാഘവനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ലോക്സഭാ സ്പീക്കറിന്‍റെ അനുമതി വേണ്ടെന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് സർക്കാർ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
കേസന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രാഘവന്‍റെ മൊഴിയും, ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനല്‍ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയില്‍ രാഘവന്‍ ആവര്‍ത്തിച്ചപ്പോള്‍ വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി. അന്വേഷണത്തിന്‍റെ തുടര്‍ഘട്ടത്തില്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.
ഇതേക്കുറിച്ച് വിശദീകരിക്കാനായി വിളിച്ച വാർത്താസമ്മേളനത്തിൽ അന്ന് എം കെ രാഘവൻ പൊട്ടിക്കരഞ്ഞിരുന്നു. ദൃശ്യങ്ങൾ: