കാലി മോഷണം തടയാനെത്തിയ എസ്ഐയെ അടിച്ചു കൊന്നു; സംഭവം തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ
ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. പട്രോളിങ്ങ് നടത്തുകയായിരുന്ന ഭൂമിനാഥൻ. മോഷ്ടാക്കൾ എസ്ഐയെ തലയ്ക്ക് അടിച്ച് വീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.
ചെന്നൈ: തമിഴ്നാട് (Tamil Nadu) തിരുച്ചിറപ്പള്ളിയിൽ കള്ളന്മാരുടെ ആക്രമണത്തിൽ പൊലിസുകാരൻ കൊല്ലപ്പെട്ടു (murder). നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ ആണ് കൊല്ലപ്പെട്ടത്. കാലി മോഷണശ്രമം ( Cattle Theft) തടയുന്നതിനിടെയാണ് എസ്ഐ ആക്രമിക്കപ്പെട്ടത്.
ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. പട്രോളിങ്ങ് നടത്തുകയായിരുന്ന ഭൂമിനാഥൻ, പ്രദേശത്ത് കാലി മോഷണം പതിവാകുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്. രാത്രി വൈകിയും പെട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ ഭൂമിനാഥൻ കാണുന്നത്. ഇവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന എസ്ഐ സംഘത്തിലെ രണ്ട് പേരെ പിടികൂടി. അൽപസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.
പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. തലയ്ക്ക് അടിയേറ്റ് വീണ ഭൂമിനാഥനെ മണിക്കൂറുകൾക്ക് ശേഷം അതു വഴി വന്ന നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.