ലൈഫ് മിഷന്‍; യു വി ജോസിനോട് ആറ് രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ, തിങ്കളാഴ്‍ച ഹാജരാക്കണം
യു വി ജോസ് അല്ലെങ്കിൽ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥൻ ആണ് തിങ്കളാഴ്‍ച ഹാജരാകേണ്ടത്.
കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ധാരണാപത്രം ഉൾപ്പെടെ സുപ്രധാന ആറ് രേഖകൾ ആവശ്യപ്പെട്ട് സിബിഐ. ലൈഫ് മിഷൻ സിഇഒ യു വി ജോസോ അല്ലെങ്കിൽ പ്രധാന ഉദ്യോഗസ്ഥനോ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ രേഖകൾ കൊണ്ടുവരണമെന്നാണാവശ്യം.
റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലുള്ള എംഒയു, ലൈഫ് മിഷന്‍റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്‍ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെഎസ്‍ഇബി എന്നിവയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്‍ന്‍റ് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.
എന്നാൽ സിബിഐ രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകിയതിന് പിറകെ വിജിലൻസ് ലൈഫ് മിഷൻ ഓഫീസിൽ പരിശോധന നടത്തി രേഖകൾ പലതും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐ ആവശ്യപ്പെട്ട എല്ലാ ഫയലും ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്നതാണ് പ്രധാനം. കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.