കോടികളുടെ ആസ്തിയുള്ള കൂടം കുടുംബത്തില്‍ 15 വർഷത്തിനിടെ നടന്നത് 7 ദുരൂഹ മരണങ്ങളാണ്. മരണത്തിൽ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് പിന്നാലെ 2019ൽ ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു.  

തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ മരണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസ് അട്ടിമറിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കൂടം തറവാട്ടിലെ ബന്ധുവായ പ്രസന്നകുമാരിയും പൊതുപ്രവർത്തകനുമായ അനിൽകുമാറുമാണ് പരാതി നൽകിയത്. 

കോടികളുടെ ആസ്തിയുള്ള കൂടം കുടുംബത്തില്‍ 15 വർഷത്തിനിടെ നടന്നത് 7 ദുരൂഹ മരണങ്ങളാണ്. മരണത്തിൽ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് പിന്നാലെ 2019ൽ ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹത സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിന്റെ കാര്യസ്ഥനായിരുന്നു രവീന്ദ്രനെതിരായിരുന്നു കണ്ടെത്തലുകൾ‌. 2021 ഫെബ്രുവരിൽ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും പിന്നീട് അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസിൽ തെളിവുകൾ നശിപ്പിക്കാൻ പൊലീസുദ്യോഗസ്ഥർ ഇടപെട്ടെന്നും, പൊലീസുകാരുടെ പങ്ക് മറച്ചുവയ്ക്കുന്നതിനായി അന്വേഷണം നിർത്തിവയ്പ്പിച്ചെന്നുമാണ് ആരോപണം. 

2017 ഏപ്രിൽ 22നാണ് ജയമാധവൻ നായർ മരിച്ചത്. കട്ടിലിൽ നിന്നും നിലത്തു വീണ് ജയമാധവൻ നായർക്ക് പരിക്ക് പറ്റിയെന്നായിരുന്നു കാര്യസ്ഥൻ രവീന്ദ്രൻ അന്ന് നൽകിയ മൊഴി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയെങ്കിലും അന്ന് കാര്യമായ അന്വേഷണം നടന്നില്ല. ജയമാധവൻനായരുടെ മരണശേഷം സ്വത്തുക്കളുടെ അവകാശവും ബാങ്കിലെ നിക്ഷേപവുമെല്ലാം കാര്യസ്ഥൻ രവീന്ദ്രന്റെ പേരിലായിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടം തറവാട്ടിലെ ഏഴ് മരണങ്ങളിൽ അന്വേഷണം തുടങ്ങിയത്. ജയമാധവൻ നായരെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും സ്വത്ത് തട്ടിപ്പ് നടന്നെന്ന് സംശമുണ്ടെന്നും ഉള്ള മൊഴികൾ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. കോളിളക്കം സൃഷ്ടിച്ച കൂടത്തായി കേസിന് പിന്നാലെയായിരുന്നു കരമന കൂടം തറവാട്ടിലെ മരങ്ങളിൽ ദുരൂഹതയുയർന്നത്.