ദുരന്തം മുൻകൂട്ടി മനസിലാക്കി ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്ന് സംസ്ഥാനത്തിനെതിരെ വീണ്ടും കുറ്റപ്പെടുത്തൽ

ദില്ലി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾ തമ്മിലെ ഭിന്നത മൂര്‍ച്ഛിക്കുന്നു. രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ തള്ളിപ്പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമർശിച്ച് കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നുവെന്നും റെഡ് അലർട്ട് നൽകിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിൻ്റെ ഏറ്റവും പുതിയ വിശദീകരണത്തിൽ പറയുന്നു.

ജൂലൈ 23 മുതൽ ജൂലൈ 30 വരെ എല്ലാ ദിവസവും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 20 സെൻ്റിമീറ്ററിലധികം മഴ പെയ്യുമെന്നും പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ 12 സെൻ്റിമീറ്റ‍ർ മഴ പെയ്യുമെന്നും ജൂലൈ 30 ന് 20 സെൻ്റിമീറ്ററിലധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാദേശികമായി ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ തൻ്റെ പ്രസംഗത്തിൽ റെഡ് അലര്‍ട്ട് എന്ന് പറഞ്ഞിട്ടില്ല. കനത്ത മഴ പെയ്താൽ ഉരുൾപൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ് വയനാടെന്നും അതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാർ മാറ്റണമായിരുന്നു എന്നുമാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്നും വാര്‍ത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

Read more: റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചില്ല, കേന്ദ്രം പ്രവചിച്ചതിലും അധികം മഴ പെയ്‌തു: അമിത് ഷാക്കെതിരെ മുഖ്യമന്ത്രി

2019 ഓഗസ്റ്റിൽ മലപ്പുറത്ത് സംഭവിച്ച ഉരുൾപൊട്ടൽ ഈ പ്രദേശത്തിൻ്റെ ഭൂസവിശേഷത വ്യക്തമായതാണ്. അന്നത്തെ സംഭവത്തിന് ശേഷം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ മേഖലയിൽ ശക്തിപ്പെടുത്തിയിരുന്നു. മേഖലയിൽ ദുരന്തം മുൻകൂട്ടി മനസിലാക്കി ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനായിരുന്നു എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്. ഐഐടി ദില്ലി നടത്തിയ പഠനത്തിൽ കേരളത്തിലെ 14.32 ശതമാനം മേഖലകളും പ്രകൃതി ദുരന്ത സാധ്യതാ മേഖലയാണെന്നും 15.73 ശതമാനം പ്രദേശങ്ങൾ അതീവ ദുരന്ത സാധ്യതാ മേഖലയാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്