മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 119 സ്ക്വയർ കിമീ പരിധി പരിസ്ഥിതി ദുർബല മേഖലായാകും
ജനുവരി 28നാണ് ഗസറ്റ് വിജ്ഞാപനമിറങ്ങിയത്. കരട് വിജ്ഞാപനമിറങ്ങി 60 ദിവസത്തിനുള്ളില്‍ പരാതികളറിയിക്കാം. 60 ദിവസത്തിനു ശേഷം പ്രദേശങ്ങൾ പരിസ്ഥിതി ദുർബല മേഖലയാവും
കൽപ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള 3.5 കിലോമീറ്റര്‍ വായു പരിധിവരെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനമിറങ്ങി. മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 119 സ്ക്വയര്‍ കിലോമീറ്റര്‍ പരിസ്ഥിതി ദുരബല മേഖലയാകും. ഇതോടെ ഭൂമിയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരും. വന്‍കിട നിര്‍മ്മാണങ്ങളും ഖനന പ്രവര്‍ത്തനങ്ങളും പൂര‍്ണ്ണമായും നിരോധിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്.
ജനുവരി 28നാണ് ഗസറ്റ് വിജ്ഞാപനമിറങ്ങിയത്. കരട് വിജ്ഞാപനമിറങ്ങി 60 ദിവസത്തിനുള്ളില്‍ പരാതികളറിയിക്കാം. 60 ദിവസത്തിനു ശേഷം പ്രദേശങ്ങൾ പരിസ്ഥിതി ദുർബല മേഖലയാവും. കരട് വിജ്ഞാപനം പ്രകാരം ബത്തേരി, കാട്ടിക്കുളം ടൗണുകൾ പരിസ്ഥിതി ദുർബല മേഖലകളാകും. വിവിധ ഖനന പ്രവർത്തികൾ, പാറമടകൾ, ക്രഷർ എന്നിവ പൂർണമായും നിരോധിക്കും. മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ നിരോധിക്കും.
ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ സ്ഥാപിക്കാനാവില്ല. തടി മില്ലുകൾ നിരോധിക്കും. പഴയ തടി മില്ലുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പുനരുദ്ധാരണ പ്രവർത്തികൾ പാടില്ല. വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റർ പരിധിയിൽ പുതിയ ഹോട്ടലുകളും റിസോർട്ടുകളും പാടില്ല. ഒരു കിലോമീറ്റർ പരിധിയിൽ വ്യവസായിക ആവശ്യത്തിനുള്ള നിർമ്മാണ പ്രവർത്തികൾ നിരോധിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പരിസ്ഥിതി ദുർബല മേഖലയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ പാടില്ല. പരിസ്ഥിതി ദുർബല മേഖലയിലെ ജൈവ കൃഷികൾ പ്രോത്സാഹിപ്പിക്കുമെന്നും വിജ്ഞാപനം പറയുന്നു.