തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നൽകിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസർക്കാർ.
തിരുവനന്തപുരം: തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നൽകിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
പൊതുജന താൽപ്പര്യം മുൻനിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത് കേരളത്തിന്റെ ആവശ്യം കണക്കിലെടുത്താണ് പ്രത്യേക ഇളവുകളോടെ ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്
ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹർജിയുമായി വരാൻ കേരളത്തിന് അവകാശമില്ല. വിമാനത്താവളങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന വിഷയം അല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീംകോടതി ആണെന്നും വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ കേരള സർക്കാർ നൽകിയ ഉപഹര്‍ജിയിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നായിരുന്നു കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി കഴിഞ്ഞ മാസം നിര്‍ദ്ദേശിച്ചിരുന്നു.
വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപ ഹർജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരായ സർക്കാരിൻറെ അപ്പീലിൽ ഹർജി വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകുകയായിരുന്നു.
