കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ കേരളത്തിലും ബാധകം; ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ കടകൾ തുറക്കാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാനത്തും ബധകമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും നേരത്തെയുള്ള നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാനത്തും ബധകമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും നേരത്തെയുള്ള നിയന്ത്രണങ്ങൾ തുടരും. മറ്റിടങ്ങളിൽ കടകൾ തുറക്കാം.
എസി വിൽപ്പന കേന്ദ്രങ്ങൾക്ക് ഇളവില്ല. എന്നാൽ എ സി റിപ്പെയറിങ് സ്ഥാപനങ്ങൾ തുറക്കാം. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരമുള്ള കടകൾ മാത്രമേ തുറക്കാൻ സാധിക്കൂ. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധനയുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളിലോ ഇളവ് ബാധകമാകില്ല. ഷോപ്പിംഗ് മാളുകൾക്കും വൻകിട മാർക്കറ്റുകൾക്കും അനുമതി ഇല്ല.
കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതൽ ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തും.
പശ്ചിമ ബംഗാൾ സർക്കാരിന്റെ നിസ്സഹകരണം മൂലം സന്ദർശനം ലക്ഷ്യം കാണുന്നില്ലെന്ന് ആദ്യമയച്ച കേന്ദ്ര സംഘം വ്യക്തമാക്കിയിരുന്നു. ഇതിനിടെ രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർധനയാണ് ഒടുവിൽ പുറത്തു വന്ന കണക്ക് വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. കേരളത്തിലൊഴികെ നേരത്തെ പ്രഖ്യാപിച്ച ഗ്രീൻ സോണുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.