സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ കനക്കാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോരമേഖലയിൽ കൂടുതൽ ശക്തമായ മഴ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് (RAIN) സാധ്യത. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് (YELLOW ALERT) പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ കനക്കാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും.
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോരമേഖലയിൽ കൂടുതൽ ശക്തമായ മഴ ലഭിക്കും.കേരള തീരത്ത് നിലവിൽ മത്സ്യബന്ധത്തിന് തടസമില്ല. എന്നാൽ നാളെ രാത്രി വരെ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേയിന്ത്യയിൽ നിന്നും കാലവർഷം പൂർണമായും പിൻവാങ്ങിയതായും തുലാവർഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്യുന്ന പ്രവണതയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട കനത്ത മഴയോടൊപ്പം ഇടിയും മിന്നലും ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയാണ് ഈ ദിവസങ്ങളിലുണ്ടായത്.