കളിയിക്കാവിള പൊലീസുകാരന്റെ കൊലപാതകം: ആറ് പേർക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ, കുറ്റപത്രം സമർപ്പിച്ചു
തീവ്രവാദ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് കൊലപാതകം നടത്തിയത്. ജിഹാദ് പ്രവർത്തനങ്ങൾക്കായി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു
ചെന്നൈ: കളിയിക്കാവിള സ്പെഷ്യൽ സബ് ഇന്‍സ്പെക്ടര്‍ വില്‍സന്‍റെ കൊലപാതക കേസിൽ എൻഐഎ ചെന്നൈ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അബ്ദുൾ ഷെമീം, തൗഫീക്ക് ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. ഐഎസ് പ്രവർത്തകനായ ഖാജാ മൊയ്തീനാണ് അക്രമണത്തിന്‍റെ പ്രധാന സൂത്രധാരനെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
തീവ്രവാദ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് കൊലപാതകം നടത്തിയത്. ജിഹാദ് പ്രവർത്തനങ്ങൾക്കായി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഖാജാ മൊയ്തീന്‍റെ നിർദേശപ്രകാരം മെഹബൂബ് പാഷ, ഇജാസ് പാഷ, ജാഫർ അലി എന്നിവർ മുംബൈയിൽ നിന്നാണ് ആയുധങ്ങൾ എത്തിച്ചത്. കൊലപാതകത്തിന് ശേഷം കേരളത്തിലേക്കും പിന്നീട് കർണാടകത്തിലേക്കും കടന്ന പ്രതികൾ മുംബൈയിലേക്ക് തിരിച്ചു പോകാനാണ് പദ്ധതിയിട്ടിരുന്നത്.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കളിയിക്കാവിള മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എസ്ഐ വിൽസൺ കൊലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് എൻഐഎ കേസ് ഏറ്റെടുത്ത് പിന്നാലെ കർണാടകയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കേസ് ഏറ്റെടുത്ത് അഞ്ച് മാസങ്ങൾക്കകമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്.