വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്ബോർഡ് സിസ്റ്റമാണ് പഠിക്കുന്നത്.

ദില്ലി: ഗുജറാത്ത് മോഡൽ (Gujarat Model) ഭരണനിർവ്വഹണം പഠിക്കാൻ കേരളം. ഇ ഗവേണൻസിനുള്ള ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചു. 2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാരിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. പിണറായിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി ഗുജറാത്ത് മാതൃക എടുത്ത് പറഞ്ഞിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്തുന്ന സംസ്ഥാന സർക്കാർ ഗുജറാത്ത് രീതി കൂടി മാതൃക ആക്കാനാണ് പഠനത്തിനായി ചീഫ് സെക്രട്ടറിയെ അയക്കുന്നത്. ചീഫ് സെക്രട്ടറി വി പി ജോയിക്കൊപ്പം ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസർ ഉമേഷ് എൻ എസും ഉണ്ട്. എന്നാല്‍ എന്തിലും രാജ്യത്തെ ബദലും നമ്പർ വണ്ണും കേരളമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴുള്ള ഗുജറാത്ത് പഠനം പ്രതിപക്ഷം ആയുധമാക്കുകയാണ്. വികസനം പഠിക്കുന്നതിൽ തെറ്റില്ലെന്നാണ് പ്രതിപക്ഷ വിമര്‍ശനത്തോടുള്ള സര്‍ക്കാരിന്‍റെ പ്രതികരണം. ഗുജറാത്തിൽ പഠനത്തിനായി പോയി മുഖ്യമന്ത്രിയായിരുന്ന മോദിയെ കണ്ടതിന്‍റെ പേരിൽ സിപിഎം രാജി ആവശ്യപ്പെട്ട കാര്യം എടുത്ത് പറഞ്ഞ് മുൻ മന്ത്രി ഷിബു ബേബി ജോണും സിപിഎമ്മിലായിരിക്കെ ഗുജറാത്ത് വികസനത്തെ പുകഴ്ത്തി നടപടി നേരിട്ട അബ്ദുള്ളക്കുട്ടിയും വിമർശിച്ചും പരിഹസിച്ചും സർക്കാർ തീരുമാനത്തോട് പ്രതികരിച്ചു.