രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. 

മലമ്പുഴ: ചെറാട് മലയിൽ കുടുങ്ങിയ യുവാവിന് വേണ്ടി രക്ഷാപ്രവർത്തനത്തിനായി കരസേന സംഘം മലമ്പുഴയിലെത്തി. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. താഴെയിറക്കുന്നത് സാഹചര്യം നോക്കിയായിരിക്കും. 

എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് പുറപ്പെട്ടിട്ടുണ്ട്. ഇവരും 
രാത്രിയിൽ മലമ്പുഴ എത്തും. ബം​ഗളൂരുവില്‍ നിന്ന് വ്യോമസേനാ പാരാ കമാന്റോകളും മലമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. ബം​ഗളൂർ പാരാ റെജിമെന്റ് സെന്ററിൽ നിന്ന് എയർ ഫോഴ്സ് പ്രത്യേക വിമാനം AN- 32 ൽ പ്രത്യേക ആർമി സംഘം എയർഫോഴ്സിന്റെ സുലൂർ ക്യാമ്പസ്സിൽ ഇറങ്ങി റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് തിരിച്ചു. മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് 2 ഓഫീസർമാർ, 2 ജൂനിയർ കമ്മീഷണർ ഓഫീസർമാർ, 7 അദർ ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘം റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് തിരിച്ചു എന്നും റവന്യു മന്ത്രി അറിയിച്ചു. ഇതിൽ 2 പേർ എവറസ്റ്റ്
കയറിയിട്ടുള്ളവരാണ്. 

മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു പാറക്കെട്ടിൽ കുടുങ്ങിയിട്ട് 33 മണിക്കൂര്‍ പിന്നിട്ടു. രക്ഷാപര്വർത്തനത്തിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല.

ബാബു ഇന്നലെയാണ് മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.