കെ എം മാണിയെയും കുടുംബത്തെയും കണ്ട് വിവരങ്ങൾ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി: ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കെഎം മാണിയെയും കുടുംബത്തെയും കണ്ട് വിവരങ്ങൾ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ മെഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കെ എം മാണിയെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു.
അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.
