കനത്ത വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ അംഗനവാടികളിൽ നിർബന്ധിച്ച് ഇരുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഹാജരാകാത്ത കുട്ടികൾക്ക് പോഷകാഹാരം വീട്ടിലെത്തിക്കണമെന്നും വായുസഞ്ചാരമില്ലാത്തതും ഷീറ്റ് മേഞ്ഞതുമായ അംഗനവാടികൾ പ്രവർത്തിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട : കനത്ത വേനൽ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ കുട്ടികളെ നിർബന്ധിച്ചു അംഗണവാടികൾ ഇരുത്തേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. അങ്ങനെ അംഗനവാടികളിൽ വരാതിരിക്കുന്ന കുട്ടികൾക്ക് പോഷകാഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മുൻ പത്തനംതിട്ട നഗരസഭ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ.എ സുരേഷ് കുമാർ ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച പരാതി കഴിഞ്ഞയാഴ്ച നൽകിയിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് നൽകിയത്. ഷീറ്റുപയോഗിച്ച് മേൽക്കൂര നിർമിച്ചിട്ടുള്ളതും വായു സഞ്ചാരമില്ലാത്തതുമായ അംഗനവാടികൾ തുറന്നു പ്രവർത്തിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഉച്ചയ്ക്ക് പതിനൊന്നു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളിൽ കുട്ടികളെ പുറത്തു കളിക്കാൻ വിടരുതെന്നും ഉത്തരവിൽ പറയുന്നു.എല്ലാം അംഗൻവാടികളിലും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തണമെന്നും കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടെ വെള്ളം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.ഈ തീരുമാനങ്ങൾ 15 ദിവസത്തിനുള്ളിൽ നടപ്പിലാക്കി വിവരം അറിയിക്കണമെന്ന് വനിതാ ശിശു വികസന ഡയറക്ടർക്കും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട് .


