ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തുറക്കേണ്ടെന്ന് തീരുമാനിച്ചു.

കോട്ടയം: കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ പള്ളികള്‍ തുറക്കില്ല. പള്ളികൾ തുറക്കുന്ന തീരുമാനം പിന്നീട് അറിയിക്കുമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം അറിയിച്ചു. ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തുറക്കേണ്ടെന്ന് തീരുമാനിച്ചു. ആലപ്പുഴ രൂപതയ്ക്ക് കീഴിൽ 79 പള്ളികളാണ് ഉള്ളത്. ഇവയൊന്നും ഉടൻ തുറക്കില്ലെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ദിവസങ്ങളിലായി നൂറിലേറെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്. 

Add Asianetnews as a Preferred SourcegooglePreferred

പള്ളികൾ സർക്കാർ നിബന്ധന അനുസരിച്ച് തുറക്കാനാണ് താമരശേരി രൂപതയുടെ തീരുമാനം. കോഴിക്കോട് രൂപത തീരുമാനം ഇടവകകൾക്ക് വിട്ടു. സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ഇടവകകൾ പള്ളി തുറക്കരുതെന്നും ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ നിർദ്ദേശിച്ചു. ഓർത്തഡോക്സ് സഭാ സിനഡ് ഇക്കാര്യത്തിൽ മറ്റന്നാൾ തീരുമാനം എടുക്കും. യാക്കോബായ സുറിയാനി സഭ നിരണം, കൊല്ലം ഭദ്രാസനങ്ങൾ പള്ളികൾ തത്കാലം തുറക്കേണ്ടെന്ന തീരുമാനമാണ് എടുത്തത്.

മലപ്പുറത്തെ പള്ളികൾ തുറക്കേണ്ടെന്ന തീരുമാനം ജില്ലാ മുസ്ലിം കോ- ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സർക്കാർ പള്ളികൾ തുറക്കാൻ അനുമതി നല്കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് നിലവിലെ സാഹചര്യത്തിൽ പള്ളികളിൽ പ്രാർത്ഥനകൾ നടത്താനാവില്ല. എല്ലാവരുടെയും അഭിപ്രായ പ്രകാരമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങൾ അറിയിച്ചു. ഓരോ ജില്ലയിലേയും സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.