കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുമ്പോഴും മാളുകളിൽ ഇത് ബാധകമല്ലെന്ന് കൂടി സിഐടിയു നേതാവ് വിശദീകരിക്കുന്നു. അത് സ്പെഷ്യൽ ഇക്ണോമിക് സോണിൽ പെടുന്ന മേഖലയാണെന്നാണ് ആനത്തലവട്ടം പറയുന്നത്.
തിരുവനന്തപുരം: മാതമംഗലം വിവാദത്തിൽ കോടതി വിധി അംഗീകരിക്കില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതിവിധിയെ അംഗീകരിക്കില്ലെന്നാണ് സിഐടിയു നിലപാട്. മാതമംഗലത്തെ കടയിലെ ജീവനക്കാർക്ക് ലേബർ കാർഡ് അംഗീകരിച്ചുള്ള ഹൈക്കോടതി വിധി അംഗീകരിക്കില്ല. കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുമ്പോഴും മാളുകളിൽ ഇത് ബാധകമല്ലെന്ന് കൂടി സിഐടിയു നേതാവ് വിശദീകരിക്കുന്നു. അത് സ്പെഷ്യൽ ഇക്ണോമിക് സോണിൽ പെടുന്ന മേഖലയാണെന്നാണ് ആനത്തലവട്ടം പറയുന്നത്.
പൂട്ടിച്ച കട തുറന്നു
അതിനിടെ കണ്ണൂർ മാതമംഗലത്ത് സിഐടിയു സമരത്തിന്റെ പേരിൽ പൂട്ടേണ്ടി വന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ കട തുറന്നു. ലേബർ കമ്മീഷണറുടെയും തൊഴിൽ മന്ത്രിയുടെയും തൊഴിലാളി യൂണിയനുകളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കട തുറക്കാൻ തീരുമാനമായത്. സിഐടിയു ഉപരോധത്തെ തുടർന്ന് കഴിഞ്ഞ 23 നാണ് ഉടമ റാബിക്ക് തന്റെ ഹാഡ് വെയർ കട പൂട്ടേണ്ടി വന്നത്. ഹൈക്കോടതി വിധി പൂർണമായി നടപ്പിലാക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്ന് റബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിവാദമായ മാതമംഗലത്തെ സിഐടിയു സമരം
2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പ് റബീയ് തുടങ്ങിയത്. തൃശൂർ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാർ എന്റർപ്രൈസസ് ഉടമ കെ എ സബീലുമായി പാട്ണർ ഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്. കടയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ലേബർ കാർഡും വാങ്ങി. എന്നാൽ അന്ന് തന്നെ സിഐടിയുക്കാർ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മർദിക്കുകയും ചെയ്തു.
Also Read: കടയ്ക്ക് മുന്നിൽ തൊഴിലാളി സംഘടനകളുടെ കുടിൽകെട്ടി സമരം, പൊറുതിമുട്ടി പേരാമ്പ്രയിലെ വ്യാപാരി
പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴിൽ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നിൽ സിഐടിയു പന്തൽ കെട്ടി സമരം ആരംഭിച്ചു. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോട്ടിൽ വച്ച് ചുമട്ട് തൊഴിലാളികൾ പൊതിരെ തല്ലി. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു സിഐടിയു നേതാക്കളുടെ വിശദീകരണം. സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരം കടുത്തതോടെയാണ് എഴുപത് ലക്ഷം മുതൽ മുടക്കി തുടങ്ങിയ എസ്ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ട സ്ഥിതി വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെയാണ് വിഷയം പുറംലോകം അറിയുന്നത്. ഇതിനിടെ, സമരം കാരണമല്ല ലൈസൻസ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാർഡ്‍വെയർ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴിൽ മന്ത്രിയുടെ വാദം കള്ളമാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നൽകിയതെന്നും എരമം കുറ്റൂർ പഞ്ചായത്ത് വിശദീകരിച്ചിരുന്നു. അതേസമയം സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കം രംഗത്തെത്തിയിരുന്നു. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നായിരുന്നു ന്യായീകരണം.
