തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയതെന്ന് വനിതാ ഗ്യാസ് ഏജൻസി ഉടമ
കൊച്ചി: എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടയ്ക്ക് നേരെ സിഐടിയുവിന്റെ ഭീഷണിയും അസഭ്യ വർഷവും. താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് ഭീഷണിയിലേക്കും അസഭ്യ വർഷത്തിലേക്കും നയിച്ചത്. ഭർത്താവിനെ മർദ്ദിച്ചെന്നും ഗ്യാസ് ഏജൻസി ഉടമ ഉമ സുധീർ പരാതിപ്പെട്ടു. സംഭവത്തിൽ ഉമ നൽകിയ പരാതിയിൽ മുനമ്പം പൊലീസ് കേസെടുത്തു. സിഐടിയു വിഭാഗത്തിൽപ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഗ്യാസ് ഏജൻസി ഉടമ പറഞ്ഞു. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച വൈപ്പിനിലെ എ ആന്റ് എ ഗ്യാസ് ഏൻസിയിലാണ് തർക്കമുണ്ടായത്.
ഉടമ പറയുന്നത്...
250 ഓളം കണക്ഷനുകളാണ് ഞങ്ങൾക്കുള്ളത്. അതിനൊപ്പം തൊട്ടടുത്തുള്ള ഗ്യാസ് ഏജൻസിയിലെ ബാക്ക‍്‍ലോഗ് തീർക്കാൻ ഞങ്ങൾക്ക് നിർദേശം ലഭിച്ചു. ഇത് വിതരണം ചെയ്യാൻ നാല് താൽക്കാലിക തൊഴിലാളികളെ എടുത്തു. ബാക്ക‍്‍ലോഗ് തീർന്നപ്പോൾ അവരെ ഒഴിവാക്കി. സ്ഥിരപ്പെടുത്തണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. 10 സ്ഥിരം തൊഴിലാളികൾ ഞങ്ങൾക്കുണ്ട്. അവർക്ക് വിതരണം ചെയ്യാനുള്ള ജോലിയേ ഇവിടുള്ളൂ. സിഐടിയു നടത്തുന്ന സമരം അനാവശ്യമാണ്. നാലു പേർക്ക് വേണ്ടി 10 പേരുടെ ജോലി കളകളയുകയാണ്.
സിഐടിയു വിശദീകരണം
സർക്കാർ പറയുന്ന സേവനവേതന വ്യവസ്ഥകൾ പാലിക്കാൻ ഗ്യാസ് ഏജൻസി തയ്യാറാകുന്നില്ല. പത തവണ ആവശ്യപ്പെട്ടു. ചർച്ചകൾക്ക് തയ്യാറാകുന്നില്ല. തുടർന്ന് സിഐടിയു യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. ജീവനക്കാർ അംഗത്വം എടുത്തു. അംഗത്വം ഉപേക്ഷിച്ച് വന്നാൽ ജോലി നൽകാമെന്നാണ് ഏജൻസി ഉടമ പറയുന്നത്. അത് അംഗീകരിക്കാൻ ആകില്ല. സമരം നടത്തുന്നവർക്ക് നേരെ ഉടമയുടെ ഭർത്താവ് കാർ ഓടിച്ചു കയറ്റി. യൂണിയൻ യോഗത്തിൽ പങ്കെടുത്ത തൊഴിലാളികളെ യോഗസ്ഥലത്ത് വന്ന് ഭീഷണിപ്പെടുത്തി. കയർത്തു സംസാരിക്കുന്നതിലേക്ക് എത്തിച്ചത് ഏജൻസി ഉടമയാണ്. ആരേയും മർദ്ദിച്ചിട്ടില്ല.
