വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; സി കെ ജാനുവിനെ ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തെന്ന് ജെആർപി
ബത്തേരി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍, വോട്ടുകച്ചവടം നടത്തിയെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണം ജാനു നിഷേധിച്ചു.
വയനാട്: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനുവിനെ പാര്‍ട്ടിയില്‍ നിന്നും ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തതായി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ. ബത്തേരി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍, വോട്ടുകച്ചവടം നടത്തിയെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണം ജാനു നിഷേധിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നടപടി നേരിട്ടവരാണ് നിലവില്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് പാര്‍ട്ടി ചട്ടങ്ങള്‍ക്കെതിരാണെന്നും ജാനു പറഞ്ഞു. എന്‍ഡിഎക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ പതിനാലായിരത്തിലധികം വോട്ടുകളാണ് ഇത്തവണ ബത്തേരിയില്‍ കുറഞ്ഞത്.