എസ്ഡിപിഐ വോട്ടുകളെ ചൊല്ലിയാണ് പട്ടാമ്പിയിലെ സ്ഥാനാർഥികൾ തമ്മിലുള്ള പോര്. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുടെ വോട്ടുകൾ ഉൾപ്പെടെ മറിച്ചതിന് തെളിവുകൾ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചു.
പാലക്കാട്: എസ്ഡിപിഐ വോട്ടുകളെ ചൊല്ലി പട്ടാമ്പിയിൽ പോര്. എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിന് എസ്ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ സംഘടനകളുമായി ബാന്ധവമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ടിപി ഷാജി ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുടെ വോട്ടുകൾ ഉൾപ്പെടെ മറിച്ചതിന് തെളിവുകൾ ഉണ്ടെന്നും മൈക്കിന് മുന്നിൽ വർഗീയതയ്ക്കെതിരെ നിൽക്കുന്നവർ രഹസ്യമായി സഖ്യം ഉണ്ടാക്കുകയാണെന്നും ടിപി ഷാജി പറഞ്ഞു.
അതിനിടെ, ടിപി ഷാജിക്ക് മറുപടിയുമായി എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ രംഗത്തെത്തി. വർഗീയത പറഞ്ഞ് വോട്ട് ചോദിക്കുന്നത് യുഡിഎഫ് ആണെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു. പട്ടാമ്പിയിൽ എസ്ഡിപിഐക്കും ബിജെപിക്കുമൊക്കെ സ്ഥാനാർഥികളുണ്ട്. അതൊന്നും എൽഡിഎഫിനെ ബാധിക്കുന്ന കാര്യങ്ങളല്ല. തനിക്കെതിരെ യുഡിഎഫ് വർഗീയ പ്രചാരണം നടത്തുകയാണ്. പണം കൊടുത്തു വാങ്ങിയ സ്ഥാനാർഥിയാണ് എതിർ ഭാഗത്ത് മത്സരിക്കുന്നതെന്നും മുഹ്സിൻ പറഞ്ഞു. എന്നാൽ സിപിഐ ജില്ലാ നേതൃത്വത്തിന്റെ സ്ഥാനാർഥി പട്ടികയിൽ പേര് പോലുമില്ലാത്ത മുഹ്സിൻ എത്ര പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് ഷാജി ചോദിച്ചു. അയ്യായിരത്തോളം വോട്ടുകൾ എസ്ഡിപിഐക്ക് പട്ടാമ്പിയിലുണ്ട്.


