'ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണം'; കെഎസ് യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ വളാഞ്ചേരി സ്വദേശിനി ദേവിക ആത്മഹത്യചെയ്തുവെന്നായിരുന്നു രക്ഷിതാക്കള്‍ പറഞ്ഞത്.
മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ദേവികയുടെ മരണം സംബന്ധിച്ച മൊഴി മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു.