ഡിവൈഎഫ്ഐ നേതാവ് റിബേഷിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രമ ചോദിച്ചു. 

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി കെകെ രമ എംഎൽഎ ന്യൂസ് അവറിൽ. കാഫിർ പോസ്റ്റിന് പിന്നിൽ സിപിഎമ്മെന്ന് നേരത്തെ പറഞ്ഞതെന്ന് കെകെ രമ ന്യൂസ് അവറിൽ പറഞ്ഞു. വർ​ഗീയ പ്രചാരണത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും ആസൂത്രണത്തിൽ മുതിർന്ന നേതാക്കൾക്കടക്കം പങ്കുണ്ടെന്ന് പറഞ്ഞ കെകെ രമ നാട് കത്തേണ്ടിയിരുന്ന സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. എംവി ജയരാജൻ സൈബർ ​ഗ്രൂപ്പുകളെ തള്ളിയത് ആരോപണം മുന്നിൽ കണ്ടാണ്. കെകെ ശൈലജയെ തോൽപിക്കാനുള്ള കുബുദ്ധി പിന്നിലുണ്ടാകാം. ഡിവൈഎഫ്ഐ നേതാവ് റിബേഷിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രമ ചോദിച്ചു. പൊലീസ് നടപടികൾ സിപിഎം പറയുന്ന പോലെയാണെന്നും കെകെ രമ എംഎൽഎ കുറ്റപ്പെടുത്തി. 

Independence Day 2024 | Asianet News LIVE | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ് | Latest News

അതേ സമയം, കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ തനിക്കെതിരായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വ്യക്തമാക്കി. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് രാമകൃഷ്ണൻ പറഞ്ഞു. 

വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ പരാതി നൽകിയിരിക്കുന്നത്.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കാസിം ആരോപിച്ചു. റിബേഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി.