മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു

ചേലക്കര: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

കേന്ദ്രത്തിനും ബിജെപിക്കും കേരളം നശിക്കട്ടെ എന്ന മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടാണ് കോൺഗ്രസിന്. തൃശൂർ സീറ്റിലെ അന്തർ നാടകങ്ങൾ പരസ്യമാണല്ലോ. കോൺഗ്രസിൻ്റെ 87000 ത്തോളം വോട്ട് എവിടെ പോയി? അതിന് പാഴൂർ പടി വരെ പോകേണ്ടതില്ല. ആ വോട്ട് നേരെ അങ്ങോട്ട് (ബിജെപിക്ക്) പോയി. തൃശ്ശൂരിൽ എൽഡിഎഫിൻ്റെ വോട്ട് വർധിക്കുകയാണ് ചെയ്തത്. കോൺഗ്രസ് വോട്ട് ചേർന്നപ്പോഴാണ് ബിജെപിക്ക് ജയിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.