Asianet News MalayalamAsianet News Malayalam

ഓയൂര്‍ തട്ടിക്കൊണ്ടുപോകൽ; പൊലീസ് അന്വേഷണ മികവ് കാട്ടി, മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തല്‍ വേണ്ടെന്ന് പിണറായി

ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പൊലീസ്  നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്

cm congratulate police team on oyoor case enquiry
Author
First Published Dec 2, 2023, 11:35 AM IST

പാലക്കാട്: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നല്ല രീതിയിൽ അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണ മികവ് പൊലീസ് കാട്ടി. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പൊലീസ്  നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു കാര്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു. നമ്മുടെ നാട്ടിൽ അധികം  ഉണ്ടായിട്ടില്ലാത്ത എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നു എന്നത്.  നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിൻ്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന  തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചതും  ഇപ്പോൾ ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും നല്ല യശസ്സ് നേടി രാജ്യത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന  സേനയാണ്.  ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡീപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ  110 ദിവസത്തിനുളളിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് ഒരു ഉദാഹരണം മാത്രമാണ്. എ  കെ  ജി  സെൻ്ററിന് നേരെ ഉണ്ടായ ബോംബേറ്. "ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത പൊലീസ് എന്ത് പൊലീസ് " എന്നായിരുന്നു അന്നത്തെ ആദ്യഘട്ട പ്രചാരണം. പ്രതിയെ കിട്ടിയോ എന്ന് ദിവസക്കണക്ക് വെച്ച് ചോദിക്കലും ഉണ്ടായി. ഒടുവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ കേസിൽ അറസ്റ്റ് ചെയ്തപ്പോൾ പ്രചരണക്കാർ ഒറ്റയടിക്ക് നിശബ്ദരായി.  മയക്കുമരുന്ന്  ചോക്ലേറ്റ് നൽകിയിട്ടാണ് പ്രതിയെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിച്ചത് എന്ന വിചിത്ര ന്യായീകരണവുമായി ഒരു നേതാവ് വന്നത് ഓർക്കുന്നുണ്ടാകുമല്ലോ.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ഇതുപോലെയൊന്ന് ആയിരുന്നു. ആശ്രമം സന്ദീപാനന്ദഗിരി തന്നെ തീ വെച്ചു എന്നായിരുന്നു സംഘപരിവാറിൻ്റെ പ്രചാരണം. ഒടുവിൽ ബി ജെ പി  കൗൺസിലർ അടക്കമുള്ള പ്രതികളെ ഇതുപോലെ പിൻതുടർന്ന് പൊലീസ് പിടികൂടി. രണ്ട് സ്ത്രീകളുടെ തിരോധാനത്തിൽ ആരംഭിച്ച അന്വേഷണമാണ്  ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി  മാസങ്ങൾക്ക് ശേഷം പ്രതികൾ സ്വസ്ഥരായി ജീവിക്കുമ്പോഴാണ് നിയമത്തിൻ്റെ കരങ്ങളിൽ അവർ പെടുന്നത്.  ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെത്തി  എലത്തൂരിലെ ട്രെയിൻ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും  അത്ര വേഗം ആരും മറക്കാൻ ഇടയില്ല. കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പൊലീസിന് നേരെ മുൻ വിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios