സർക്കാർ നയത്തിന് വിരുദ്ധമായ ഉപാധികളുണ്ടെങ്കിൽ റദ്ദാക്കും. മുഖ്യമന്ത്രിയുടേതാണ് തീരുമാനം. ട്രോളർ നിർമ്മാണവും ഹാർബർ നവീകരണവുമാണ് കരാറിലുണ്ടായിരുന്നത്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയും തമ്മിലുണ്ടാക്കിയ കരാർ പുനപരിശോധിക്കും. സർക്കാർ നയത്തിന് വിരുദ്ധമായ ഉപാധികളുണ്ടെങ്കിൽ റദ്ദാക്കും. മുഖ്യമന്ത്രിയുടേതാണ് തീരുമാനം. ട്രോളർ നിർമ്മാണവും ഹാർബർ നവീകരണവുമാണ് കരാറിലുണ്ടായിരുന്നത്. 

എല്ലാ മേഖലയിലും വികസന പ്രവർത്തനം നടത്തിയ സർക്കാരിനെ അട്ടിമറിക്കാൻ യുഡിഎഫ് ശ്രമമെന്ന് എകെ ബാലൻ കുറ്റപ്പെടുത്തി. തുടർ ഭരണം ഒരു രൂപത്തിലും യാഥാർത്ഥ്യമാകാൻ പാടില്ല. മൂലധനശക്തികൾക്കും, കോൺഗ്രസിനും ബിജെപിക്കും ഏൽക്കുന്ന ആഘാതം ചെറുതല്ല. സർക്കാരിനെതിരെ ആസൂത്രിതമായ നീക്കം. വിമോചന സമരം ഇനി സാധ്യമല്ലാത്തത് കൊണ്ടാണ് മറ്റ് രീതികൾ. തിരക്കഥയ്ക്ക് അനുസരിച്ചാണ് നീക്കം. അഴിമതിയുമായി ബന്ധപ്പെട്ട് കെട്ടുകഥകളുണ്ടാക്കി. ജനങ്ങളും കോടതിയും അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇഎംസിസിയും കെഎസ്ഐഎൻസിയും ധാരണാപത്രം ഒപ്പുവെച്ചത് സർക്കാർ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കുത്തകകൾക്ക് അനുമതി കൊടുക്കില്ലെന്നത് അണുവിട മാറാത്ത നയമാണ്. കൊല്ലത്ത് രാഹുൽ ഗാന്ധി വരുന്നു. അതിന് ആളെ കൂട്ടണമെങ്കിൽ ഇങ്ങനെ എന്തെങ്കിലും കാണിക്കണം. ആഴക്കടൽ മത്സ്യബന്ധനം കോണ്ഗ്രസിന്റെ കാലത്ത് സ്വദേശ വിദേശ ശക്തികൾക്ക് തീറെഴുതി കൊടുത്തിരുന്നു. ഇപ്പോൾ ഓരോ ദിവസവും കള്ള പ്രചരണം നടക്കുന്നു. ആദ്യം 5000 കോടിയുടെ പദ്ധതി എന്ന് പറഞ്ഞു. ഇപ്പോ അത് 100 കോടിയായി. ആഴക്കടൽ മത്സ്യ ബന്ധനത്തിൽ ബിജെപിക്കും കോൺഗ്രസിനും ഉണ്ടായിരുന്ന നയമല്ല സർക്കാരിന് ഉള്ളത്. അതിന് ഘടകവിരുദ്ധമായ ഒരു എംഒയുവും നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്,' എന്നും മന്ത്രി പറഞ്ഞു.

ടിഎൻ പ്രതാപന്റെ വിമർശനം

ഇഎംസിസിക്ക് നാല് ഏക്കർ ഭൂമി ചേർത്തലയിൽ അനുവദിച്ച ഉത്തരവ് പുറത്തു വന്നിരിക്കുന്നുവെന്ന് ടിഎൻ പ്രതാപൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് നേരിട്ടു ഉത്തരവാദിത്തം ഉണ്ട്. അമേരിക്കൻ കുത്തക കമ്പനിക്ക് അനുവാദം നൽകിയ നടപടി കേരളത്തെ ഞെട്ടിച്ചു. മുഖ്യമന്ത്രി വസ്തുതകൾ വെളിപ്പെടുത്തണം. മുഖ്യമന്ത്രി അറിയാതെ ഭൂമി നൽകാനാവില്ല. ഒന്നുകിൽ എംഒയു അസാധുവായി പ്രഖ്യാപിക്കണം. നാളെ തോപ്പുംപടിയിലെ ഓഫീസ് ഉപരോധിക്കും. 27 ന് നടത്തുന്ന തീരദേശ ഹർത്താലിന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇടപാടുകൾ നിയമവിരുദ്ധമെന്ന് മത്സ്യഫെഡ് ചെയർമാന്റെ പത്രസമ്മേളനത്തോടെ വ്യക്തമായി. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് അറിയാൻ രാഹുൽഗാന്ധി കൊല്ലം തങ്കശേരി കടപ്പുറത്ത് ഈ മാസം 28 ന് ആശയവിനിമയം നടത്തും. മന്ത്രിമാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്‌ഥരുടെ തലയിൽ കാര്യങ്ങൾ വച്ചു രക്ഷപ്പെടാൻ ശ്രമിക്കരുത്. അവർ കാലാകാലങ്ങളിൽ പല രാഷ്ട്രീയക്കാർക്കൊപ്പവും പ്രവർത്തിക്കാറുണ്ട്.