ജോലിത്തിരക്കുണ്ട്, 'രക്ഷാപ്രവര്‍ത്തനം' നടത്തിയ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
ഗൺമാൻ അനിൽ ഇന്നും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തി.ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നാണ് നിലപാട്
![cm gunan will not attend questioning in youth congress men attack case cm gunan will not attend questioning in youth congress men attack case](https://static-ai.asianetnews.com/images/01hjbmpkyep88xbfkgh80nf82h/mixcollage-23-dec-2023-08-54-pm-1516_363x203xt.jpg)
ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന് എസ്.സന്ദീപിനോടും ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് അവധിയിലാണെന്ന് ഇവർ ആലപ്പുഴ പൊലീസിനെ അറിയിച്ചു.
ഗൺമാൻ അനിൽ ഇന്നും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തി. ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നാണ് നിലപാട്. കഴിഞ്ഞ ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ് ,കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് നടപടി . അനിൽകുമാറിനും എസ്.സന്ദീപിനും പുറമോ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.
സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള ക്രൂരമർദനത്തിനെതിനെതിര കേസെടുക്കാനാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. മുഖ്യമന്തിയുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിന്‍റെ ന്യായം. തുടർന്ന് ഇവരുടെ പരാതിയിൽ ആലപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.