Asianet News MalayalamAsianet News Malayalam

ട്രാക്ക് മാറ്റി പിണറായി: മുല്ലപ്പള്ളിക്കും പ്രതിപക്ഷത്തിനും എണ്ണിയെണ്ണി മറുപടി

 വല്ലാതെ മാനസികാസ്വസ്ഥ്യം അനുഭവപ്പെടുന്നവർ യോ​ഗ അഭ്യസിക്കുന്നത് വളരെ നല്ലതാണ് ... എന്നു പറഞ്ഞാണ് പ്രതിപക്ഷ വിമർശനം മുഖ്യമന്ത്രി അവസാനിപ്പിച്ചത്.

CM pinarayi hits mullappally and opposition
Author
Thiruvananthapuram, First Published Jun 20, 2020, 7:25 PM IST

തിരുവനന്തപുരം: മാർച്ച് പകുതിയോടെ തുടങ്ങിയ പ്രതിദിന വാർത്താസമ്മേളനത്തിൽ ഇതാദ്യമായി പ്രതിപക്ഷത്തിന് കടുത്ത രാഷ്ട്രീയ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങളും ഇതിന് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് നൽകിയ മറുപടിയുമായി വിവാദം അരങ്ങു തകർക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിന് എത്തിയത്.

 മുല്ലപ്പള്ളിയുടെ കൊവിഡ് റാണി പരാമ‍ർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി എല്ലാവരും പ്രതീക്ഷിച്ചതാണെങ്കിലും ഒരു പടി കേറി കൊവിഡ് കാലത്തെ പ്രതിപക്ഷത്തിന്റെ നിലപാടിനേയും പ്രവർത്തനങ്ങളേയും എണ്ണിപ്പറഞ്ഞ് പിണറായി വിമർശിക്കുന്ന കാഴ്ചയാണ് കണ്ടത്. സിസ്റ്റർ ലിനിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി പതിയെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പിന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒടുവിൽ ആകെ പ്രതിപക്ഷത്തിനും എണ്ണിയെണ്ണി മറുപടി കൊടുത്തു. 

കൊവിഡ് കണക്കുകളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളുമാണ് പൊതുവിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവയ്ക്കാറുള്ളത്. ഇടക്കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവരുടെ വിവിധ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ഇതൊഴിച്ചു നിർത്തിയാൽ ആകെ വാർത്താസമ്മേളനത്തിൻ്റെ പകുതിയിലേറെ സമയവും എടുത്തു മുഖ്യമന്ത്രി രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി കൊടുക്കുന്നത് ഇതാദ്യമാണ്.  അരമണിക്കൂറോളം നീണ്ട വിമർശനത്തിന് ഒടുവിൽ  നാളെ അന്താരാഷ്ട്ര യോഗദിനമാണെന്നും മാനസിക അസ്വസ്ഥതയുള്ളവർക്ക് യോഗ അഭ്യസിക്കുന്നത് ആശ്വാസം നൽകുമെന്നും പറഞ്ഞ് മുഖ്യമന്ത്രി മുറിവിൽ മുളക് തേക്കുകയും ചെയ്തു. 

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്....  
''സാധാരണയിൽ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങൾ ഇന്ന് പറയാനുണ്ട്. കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാധാരണ വാർത്താ സമ്മേളനങ്ങളിൽ പറയാറില്ല. എന്നാൽ ഇന്ന് അതിൽ മാറ്റം വരുത്തേണ്ട അവസ്ഥയാണ്:

നിപ പ്രതിരോധത്തിനിടെ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ലിനിയുടെ ജീവത്യാഗം കേരളം കണ്ണീരോടെയാണ് കണ്ടത്. ലോകം മുഴുവൻ ആദരിക്കുന്ന രക്തസാക്ഷിയാണ് സിസ്റ്റർ ലിനി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബമായാണ് കേരളം കാണുന്നത്. അതിനെ അംഗീകരിക്കണ്ട. അതിനെ വേട്ടയാടാതിരുന്നുകൂടേ? എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നതാണ് ആശ്ചര്യകരം. ജീവിതത്തിലെ പ്രതിസന്ധികാലത്ത് തൻറെ കൂടെ നിന്നത് ആരാണെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു എന്നതിൻറെ പേരിലാണ് പ്രതിഷേധം. നമ്മുടെ സഹോദരങ്ങൾ മരിച്ചുവീഴും എന്ന് ഭയപ്പെട്ട നിപയെ ചെറുത്തുതോൽപിച്ചതോർക്കുമ്പോൾ കണ്ണീരോടെ ഓർക്കേണ്ട ആദ്യമുഖം ലിനിയുടേതാണ്. നിപയ്ക്ക് എതിരായ പോരാട്ടത്തിൽ ആരോഗ്യമന്ത്രി മുന്നിൽ തന്നെ ഉണ്ടായിരുന്നു. ആ മന്ത്രിയെ മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോൾ ആദ്യം ലിനിയുടെ കുടുംബം തന്നെ സ്വാഭാവികമായും പ്രതിഷേധിക്കാം. ആ കുടുംബത്തെ അധിക്ഷേപിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷധർമമാണ് നിറവേറ്റുന്നത്. സിസ്റ്റർ ലിനി കേരളത്തിൻറെ സ്വത്താണ്. ആ കുടുംബത്തിനൊപ്പമാണ് കേരളം. അവർക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നൽകും. 

കോൺഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെക്കുറിച്ച് രാഷ്ട്രീയവിരോധം വച്ച് പറയുകയല്ല. ആരോഗ്യമന്ത്രിയെക്കുറിച്ച് ഉത്തരവാദിത്തനേതാക്കൾ നടത്തുന്ന പ്രസ്താവനകളുടെ പ്രകോപനമെന്താണ്? തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു അവർ. അതിന് അവരെ വേട്ടയാടുകയല്ലേ? പൊതുസമൂഹം ഇതൊന്നും അംഗീകരിക്കില്ല.

ഈ സർക്കാരിനോട് അനുഭാവം കാട്ടാത്ത പത്രം മുഖപ്രസംഗത്തിൻറെ വാചകങ്ങൾ ശ്രദ്ധിക്കണം: പ്രവാസികളെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ അവഗണിക്കുന്നു എന്നാരോപിച്ച് ചെന്നിത്തല നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുമ്പോൾ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന പാർട്ടിക്ക് എന്നല്ല നാടിന് തന്നെ വലിയ നാണക്കേട് വരുത്തി വയ്ക്കുന്നു. അന്ന് നിപ രാജകുമാരി, ഇന്ന് കൊവിഡ് റാണി എന്നീ പദവികൾക്കാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. 

സ്വന്തം നാവിൻറെ വിലയും നിലയും അവനവൻ തിരിച്ചറിയണം. വില കെട്ട വാക്കുകൾ ഒരു വനിതയ്ക്ക് നേരെ ഉപയോഗിക്കുമ്പോൾ അത് നിന്ദ്യമാകുന്നു.

സർക്കാർ നിലപാടുകളിലെ വിയോജിപ്പ് പറയുന്നത് അന്തസ്സോടും ബഹുമാനത്തോടെയുമാകണം. നിപ പോരാളികളുടെ ആത്മധൈര്യം കെടുത്തുന്ന പരാമർശമാണ് കെപിസിസി പ്രസി

സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉൻമാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡൻറ്. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുണ്ടെങ്കിൽ എത്ര അധഃപതിച്ച മനസ്സാണത്? അദ്ദേഹത്തെ അസഹിഷ്ണുവാക്കുന്നതെന്ത്?

കേരളം ലോകത്തിന് മാതൃകയാകുന്നു. അദ്ദേഹത്തിൻറെ മനോനിലയുടെ പ്രതിഫലനമാണ്. സ്ത്രീവിരുദ്ധവുമാണ്. ഇങ്ങനെയാണോ സ്ത്രീകളെ നിങ്ങൾ കാണുന്നത്? ഇങ്ങനെ പറഞ്ഞാലേ അണികളുടെ കയ്യടി കിട്ടൂ എന്ന് കരുതിയാണോ അദ്ദേഹം പറയുന്നുണ്ട്. 

തരംതാണ പരാമ‌ർശമായിപ്പോയി ഇത്. ഇത് വെറും മന്ത്രിക്കെതിരായ പരാമർശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയായിട്ടാണ്.

ആ ക്ഷോഭം കൊണ്ട് പേശികൾക്ക് അധ്വാനം കൂടുമെന്നല്ലാതെ വേറൊന്നുമില്ല. രാഷ്ട്രീയതിമിരം ബാധിച്ച് യാഥാർത്ഥ്യം കാണാതെ പോയ മനസ്സിൻറെ ജൽപനം മാത്രമാണിത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ പല മാതിരി ശ്രമിച്ചവർ ഇത്തരം പ്രസ്താവന നടത്തുന്നതിനെ അവഗണിക്കുകയല്ലേ നല്ലത്? രോഗം വരുമ്പോൾ ഒരുമിച്ച് നിൽക്കുകയല്ലേ വേണ്ടത്? ഇത് ആ തരത്തിൽ കേരളത്തിനാകെ അപമാനകരമാകുന്നു. ലോകസമൂഹത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്തലാണിത്. ലോകം മഹാമാരിയെ നേരിടുകയാണ്. ഇന്നത്തെ തലമുറ ഇത്തരം ഒരു ദുരന്തത്തെ കണ്ടിട്ടില്ല. സർക്കാർ തുടക്കം മുതൽ അതിനെ അങ്ങനെയാണ് കണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരു വേദിയിലിരുന്ന് ചർച്ച നടത്തി. നിരവധി വിയോജിപ്പുകളുണ്ടായിട്ടും കേന്ദ്രവുമായി പൂർണമായി സഹകരിച്ചു. വിവാദത്തിലേക്ക് വലിച്ചിഴച്ചില്ല. സർക്കാർ നിലപാടുകളെ തുരങ്കം വയ്ക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിച്ചു. 

നിങ്ങൾ മറന്നോ എന്നറിയില്ല. കൊറോണക്കാലത്തെ കെപിസിസി യോഗത്തിൽ കൊവിഡ് കാലത്തെ ക്രഡിറ്റ് സർക്കാരിനെ എടുക്കാൻ അനുവദിക്കരുത് എന്ന് തീരുമാനിച്ചവരാണിവർ. Corona risk mitigation പ്രധാനമാണെന്ന് പറഞ്ഞയാളാണ് പ്രതിപക്ഷനേതാവ്. Mitigation ആണ് ശരിയെന്ന അഭിപ്രായം അദ്ദേഹത്തിൻറെ പാർട്ടിക്കാർ ഇപ്പോൾ പറയുമോ? അമേരിക്കയെയും തമിഴ്നാടിനെയും രാജസ്ഥാനെയും മാതൃകയാക്കണം എന്ന് പറഞ്ഞ, വിവരങ്ങൾ ദിവസവും നൽകുന്നതിനെ മീഡിയ മാനിയ എന്ന് അധിക്ഷേപിച്ച, ദുരിതാശ്വാസനിധിയിലേക്ക് പണം എത്തിക്കരുത് എന്ന് പറഞ്ഞ്, കള്ളം പ്രചരിപ്പിച്ചവരാണിവർ.

സാലറി ചാലഞ്ച് വന്നപ്പോൾ, അതിനെ അട്ടിമറിക്കാൻ മുന്നിട്ടിറങ്ങി. ഉത്തരവ് കത്തിച്ചു. കോടതിയിൽ പോയി, പരാജിതരായി. 

പ്രവാസികളെ കൊണ്ടുവരുന്ന ഈ ഘട്ടത്തിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരു വിമാനത്തിൽ വരുന്നത് ഒഴിവാക്കാൻ പരിശോധന വേണമെന്ന് പറഞ്ഞതും എതിർത്തു.

കൊവിഡിൻ്റെ ആരംഭഘട്ടത്തിൽ ജാ​ഗ്രതാ നിർദേശം സ‍ർക്കാർ കൊടുത്തപ്പോൾ ചില നേതാക്കൾ ശാസ്ത്രജ്ഞരായി രം​ഗത്തു വന്നു. മുപ്പത് ഡി​ഗ്രിയിൽ കൊറോണ പടരില്ല, അറബ് രാജ്യങ്ങളിൽ കൊറോണ പടരില്ല എന്നൊക്കെയാണ് ഇവ‍ർ പ്രചരിപ്പിച്ചത്. പ്രതിച്ഛായ കൂട്ടാൻ മുഖ്യമന്ത്രി പിആ‍ർ ഏജൻസിയെ നിയമിച്ചെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ മാധ്യമങ്ങൾക്ക് പണം കൊടുത്തുവെന്നും ലോകമാധ്യമങ്ങളിൽ കേരളത്തെക്കുറിച്ച് വരുന്ന നല്ല വാ‍ർത്തകൾ പിആ‍ർ ഏജൻസി വഴിയാണെന്നും വാ‍ർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി ചിരിക്കുന്നത് വാർത്താ ഏജൻസി വഴിയാണെന്നും ഇവർ പറഞ്ഞു പരത്തി. 

42 അന്താരാഷ്ട്ര മാധ്യമങ്ങളിൽ പിആ‍ർ ഏജൻസി വഴി പരസ്യം കൊടുത്തുവെന്നും അതു ഞങ്ങളെ ക്ഷുഭിതരാക്കിയെന്നും കെപിസിസി അധ്യക്ഷൻ പ്രസം​ഗിച്ചു. ഒരുവിധത്തിൽ ആലോചിച്ചാൽ ലോകത്താകെയുള്ള മാധ്യമങ്ങളെ അവഹേളിക്കുന്നതാണ്. മറ്റുസംസ്ഥാനങ്ങിൽ നിന്നും വരുന്ന നമ്മുടെ സഹോദരങ്ങളുടെ സംരക്ഷണത്തിന് പാസ് ഏ‍ർപ്പെടുത്തിയപ്പോൾ ഇവർ എന്തൊക്കെ കാട്ടിക്കൂട്ടി. ഇവരുടെ ചെയ്തി കാരണം നിരപരാധികളായ നൂുറുകണക്കിനാളുകൾ രോ​ഗഭീതിയിൽ കഴിയേണ്ടി വരും.

എസ്എസ്എൽസി - പ്ലസ് ടു പരീക്ഷ നടത്താൻ ശ്രമിച്ചപ്പോൾ അതു വട്ടാണെന്നാണ് ഒരു കോൺ​ഗ്രസ് നേതാവ് പറഞ്ഞത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവരെല്ലാം ചേർന്ന് പരീക്ഷ നടത്താൻ പാടില്ലെന്ന് പറഞ്ഞു. അതു കഴിഞ്ഞ കേന്ദ്രസർക്കാർ നി‍ർദേശപ്രകാരം ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചപ്പോൾ തുറക്കണമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രിയും ഓർക്കുന്നില്ലേ? എന്നാൽ എന്തിനാണ് തുറക്കുന്നത് എന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. 

എല്ലാം കഴിഞ്ഞാണ് പ്രവാസി പ്രശ്നം വരുന്നത്. ഇന്നലെ പ്രതിപക്ഷനേതാവ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി. എത്ര നേരമാണ് റോഡ് ബ്ലോക്കായത്. ക്യാമറാ ഫ്രേയിമിൽ ഉൾപ്പെടാനുള്ള തിക്കും തിരക്കും നമ്മൾ കണ്ടില്ലേ? സാമൂഹിക അകലം പാലിക്കേണ്ട ഘട്ടമല്ലേ അത്? ഇതൊക്കെ കാണുന്ന നിങ്ങളുടെ അനുയായികൾ എങ്ങനെയാവും പെരുമാറുക? എന്തിനായിരുന്നു ഈ വെപ്രാളം? കേരളത്തിൽ ഈ അടുത്തു നടന്ന സമരങ്ങളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത സമരം സിപിഎം നടത്തി. കൃത്യമായ സാമൂഹിക അകലം പാലിച്ചായിരുന്നു ആ പരിപാടി. ഇത്രയൊന്നും പറയണം എന്ന് കരുതിയതല്ല.

പ്രതിരോധ പ്രവർത്തനങ്ങളെ ആകെ തുരങ്കം വയ്ക്കുന്ന തലത്തിലേക്ക് പ്രതിപക്ഷം നീങ്ങുന്നുവെന്ന് തോന്നിയതിനാലാണ് ഇത്രയും പറയുന്നത്. കൊവിഡ് വ്യാപനം സാമൂഹികവ്യാപനം എന്ന തലത്തിലേക്ക് ഏതു നിമിഷവും നീങ്ങാം. അതിനെ തടയാനിവിടെ ഒരു സിസ്റ്റമുണ്ട്. ആ സിസ്റ്റത്തെ നയിക്കുന്ന ആരോ​ഗ്യമന്ത്രിയെ ആക്രമിച്ച് മൊത്തം കൊവിഡ് പ്രതിരോധപ്രവർത്തനവും താളം തെറ്റിക്കാം എന്നാണ് പ്രതിപക്ഷം കരുതുന്നുവെങ്കിൽ അതുവേണ്ട. ജനങ്ങളുടെ ആരോ​ഗ്യവും സുരക്ഷയും വച്ചു കളിക്കേണ്ട. നാടിൻ്റേയും നാട്ടുകാരുടേയും താത്പര്യങ്ങളെ ബലി കൊടുക്കുന്ന നിലപാടാണ് അവ‍ർ എടുത്തത്. അവരുടെ നി‍ർദേശങ്ങളെല്ലാം അബദ്ധജടിലമായിരുന്നു. രാഷ്ട്രീയമായ സ്വാ‍ർത്ഥ നേട്ടങ്ങൾക്കായി പ്രതിപക്ഷം മഹാദുരന്തത്തെ പോലും ഉപയോ​ഗിക്കുകയാണ്. ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ തുടർച്ചയായി തുറന്നു കാട്ടപ്പെട്ടതിൻ്റെ ജാള്യതയാണ് അവർക്ക്. ഈ പ്രതിപക്ഷം കേരളത്തിന്അർഹതപ്പെട്ട എന്തെങ്കിലും ഒരു സഹായം കിട്ടാൻ ഇവർ ഒരു പ്രസ്താവനയെങ്കിലും ഇറക്കിയോ?

ഇന്നും ക്രെഡിറ്റ്... ക്രെഡിറ്റ് എന്നു പറയുന്ന കേട്ടു. ക്രെഡിറ്റ് ആർക്ക് കിട്ടും എന്ന ആശങ്കയാണ് പ്രതിപക്ഷത്തെ അലട്ടുന്നത്. നിപയായാലും കൊവിഡായാലും പ്രതിരോ​ധത്തിൻ്റെ മൊത്തം ക്രെഡിറ്റും ഇവിടുത്തെ ജനങ്ങൾക്കും ഈ നാടിനുമാണ്. എല്ലാം ജനം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്. അവർ  തീരുമാനിക്കട്ടെ. 

നാളെ അന്താരാഷ്ട്ര യോ​ഗദിനമാണ്. യോ​ഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസിലും വ്യായാമം കിട്ടുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണ്. നേരത്തെ പറഞ്ഞവർ ഇതൊക്കെ അഭ്യസിക്കേണ്ട എന്നാവും നിങ്ങൾ (മാധ്യമപ്രവർത്തകർ) കരുതുന്നത്. മെയ്യ് വഴക്കം കൂട്ടാനും ശാരീരിക അഭ്യാസം കൂട്ടാനും യോ​ഗം നല്ലതാണ്. വല്ലാതെ മാനസികാസ്വസ്ഥ്യം അനുഭവപ്പെടുന്നവർ യോ​ഗ അഭ്യസിക്കുന്നത് വളരെ നല്ലതാണ് എന്നു മാത്രമേ ഇപ്പോൾ പറയാനുള്ളൂ...''

Follow Us:
Download App:
  • android
  • ios