കോണ്‍ഗ്രസ് ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് കേന്ദ്രമായി, ടോം വടക്കന്‍ പോയതില്‍ ആശ്ചര്യമില്ല: പിണറായി
ഇനിയും കൂടുതൽ നേതാക്കൾ ബി ജെ പി യിലേക്ക് പോകും. രാജ്യത്ത് പലയിടത്തും ജനപ്രതിനിധികളടക്കം കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് മാറുന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ടോം വടക്കൻ കോൺഗ്രസിലേക്ക് പോയതിൽ അശ്ചര്യപെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ബി ജെ പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതൽ നേതാക്കൾ ബി ജെ പി യിലേക്ക് പോകും. രാജ്യത്ത് പലയിടത്തും ജനപ്രതിനിധികളടക്കം കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവർക്ക് ആശങ്ക വേണ്ടെന്നും ജനങ്ങൾ ഇത് മനസ്സിലാക്കി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ ഇന്ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോൺഗ്രസ് നേതൃത്വത്തിനെതിരെ വടക്കൻ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ടോം വടക്കൻ മാധ്യമങ്ങളോട് പറയുമ്പോൾ അത് നൽകുന്ന സൂചനയും മറ്റൊന്നല്ല.
സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോൺഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നിർത്തിയുള്ള പട്ടികയാണ് ഹൈക്കമാന്‍റ് പരിഗണിക്കുന്നതും. ഇതിൽ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.