യുപിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി, കേരളവും ബംഗാളും പോലയാകുമെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം.
തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് (Yogi Adityanath) നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). കേരളത്തിന്‍റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ തന്നെ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പരാമർശത്തിന് ആ രീതിയിൽ മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശ്രദ്ധിച്ച് വോട്ടു ചെയ്തില്ലെങ്കിൽ കേരളത്തെപ്പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്നലെയായിരുന്നു യോഗിയുടെ പ്രതികരണം. യുപിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി, കേരളവും ബംഗാളും പോലയാകുമെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. യോഗിയുടെ പരാമർശത്തിന് കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ അതിവേഗമെത്തി. യുപി കേരളമായാൽ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യ സുരക്ഷയും ജീവിതനിലവാരവും ആസ്വദിക്കാനാവുമെന്ന് നീതി ആയോഗിന്റെയടക്കം ഉയർന്ന റേറ്റിങ് സൂചിപ്പിച്ച് മുഖ്യമന്ത്രി മറുപടി നല്‍കി. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ കൊല്ലപ്പെടാത്ത സമൂഹമാണ് വേണ്ടതെന്നും അതാണ് യുപിയിലെ ജനങ്ങളാഗ്രഹിക്കുന്നതെന്നും ആദ്യം ഇംഗ്ലീഷിലും പിന്നെ ഹിന്ദിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനം രേഖപ്പെടുത്തി. 'പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് ചെയ്യൂ...' എന്നാണ് വി ഡി സതീശന്‍ ട്വിറ്ററില്‍ കുറിച്ചത്.
വോട്ടർമാരോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ഉത്തർപ്രദേശ് കേരളത്തെ പോലെയാകാതിരിക്കാൻ കരുതൽ വേണമെന്നാണ് യോഗിയുടെ പരാമർശം. 'തീർച്ചയായും വോട്ട് ചെയ്യൂ, നിർബന്ധമായും ചെയ്യൂ, നിങ്ങളുടെ ഒരു വോട്ട് ഉത്തർപ്രദേശിന്‍റെ ഭാവി നിർണയിക്കും. അല്ലെങ്കിൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും', എന്നാണ് യുപി ബിജെപിയുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ യോഗി ആദിത്യനാഥ് പറയുന്നത്. നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം വിഷയത്തില്‍ തിരിച്ചടിച്ചത്.
വീഡിയോയിൽ യോഗി സംസാരിക്കുന്നതിന്‍റെ ഏകദേശപരിഭാഷ ഇങ്ങനെ: ''പ്രിയപ്പെട്ട യുപിയിലെ വോട്ടർമാരേ, വലിയൊരു തീരുമാനമെടുക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാർ എന്തെല്ലാം വികസനപ്രവർത്തനങ്ങൾ ചെയ്തുവോ അതെല്ലാം തീർത്തും പ്രതിബദ്ധതയോടെയാണ് ചെയ്തത്. എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ പാലിച്ചു. അഭൂതപൂർവമായ പലതും കഴിഞ്ഞ അഞ്ച് വർഷമായി സംഭവിച്ചു. നിങ്ങൾ ബുദ്ധിപൂർവം തീരുമാനമെടുത്തില്ലെങ്കിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടർന്ന് വരുന്ന എല്ലാ നീക്കങ്ങൾക്കും മേൽ വെള്ളം വീണത് പോലെയാകും. അങ്ങനെ ചെയ്താൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളുമായി മാറാൻ ഏറെക്കാലമെടുക്കില്ല. നിങ്ങളുടെ ഓരോ വോട്ടും എന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ തപസ്യയ്ക്കുള്ള അംഗീകാരമായി നൽകുക. ഓരോ വോട്ടും അടുത്ത അഞ്ച് വർഷം നിങ്ങൾക്ക് ഭയരഹിതമായി യുപിയിൽ കഴിയാനുള്ള വോട്ടാകട്ടെ. ജയ് ജയ് ശ്രീറാം''.
അഞ്ച് വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളത്തെയും ബംഗാളിനെയും കശ്മീരിനെയും പോലെയാകാൻ ഏറെക്കാലം വേണ്ടിവരില്ല എന്നാണ് മുന്നറിയിപ്പ്. ഈ മൂന്ന് സംസ്ഥാനങ്ങളുടെ കാര്യം എന്തിന് പറയുന്നു എന്ന് യോഗി വിശദീകരിക്കുന്നില്ല. യോഗിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നു. നിതി ആയോഗിൻറെ വികസന സൂചികയിൽ കേരളം ഒന്നാമതാണ്. ഉത്തർപ്രദേശിനെ കേരളത്തെ പോലയാക്കണമെങ്കിൽ ബിജെപിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു.
