മുസ്ലിം ചെറുപ്പക്കാർക്കെതിരെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നുവെന്ന ഹുസ്സൈൻ മടവൂർ മുഖാമുഖത്തിനിടയിൽ നടത്തിയ വാദത്തിന് മറുപടി പറയാൻ താൻ ബാധ്യസ്ഥനായിരുന്നു

തിരുവനന്തപുരം: പൂഞ്ഞാർ സംഭവത്തിൽ നടത്തിയ പരാമർശത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂഞ്ഞാറിൽ കാണിച്ചത് തെമ്മാടിത്തമാണെന്നും വൈദികന് നേരെ വണ്ടികയറ്റുകയായിരുന്നുവെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുസ്ലിം ചെറുപ്പക്കാർക്കെതിരെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നുവെന്ന ഹുസ്സൈൻ മടവൂർ മുഖാമുഖത്തിനിടയിൽ നടത്തിയ വാദത്തിന് മറുപടി പറയാൻ താൻ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടാണ് അന്ന് കൃത്യം നിലപാട് പറഞ്ഞത്. അന്ന് പറഞ്ഞതു തന്നെയാണ് ഇപ്പോഴും നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

'ഈ കാലാവസ്ഥ പ്രവചനം അച്ചട്ടാകണേ', കേരളം പ്രാർത്ഥിക്കുന്നു! ഇന്ന് 8 ജില്ലകളിലും നാളെ 3 ജില്ലകളിലും മഴ സാധ്യത

പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി അന്ന് നൽകിയ മറുപടി

പൂഞ്ഞാറിൽ വൈദികനു നേരെ ഉണ്ടായ ആക്രമണം തെമ്മാടിത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വൈദികനു നേരെ വണ്ടികയറ്റിയതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു വിഭാഗക്കാരെ മാത്രം പൊലീസ് തിരഞ്ഞ് പിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെ കെ എൻ എം ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ ഉന്നയിച്ച ചോദ്യത്തോടുള്ള മറുപടി എന്ന നിലയിലാണ് പൂഞ്ഞാർ വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വണ്ടിയിടിപ്പിച്ച കേസിൽ മുസ്ലിം വിഭാഗക്കാരെ മാത്രം തീരഞ്ഞുപിടിച്ച് പ്രതി ചേർത്തു എന്നായിരുന്നു മടവൂരിന്റെ പരാമർശം. എന്നാൽ പൂഞ്ഞാറിൽ നടന്നത് തെമ്മാടിത്തമാണെന്നും മുസ്ലിം വിഭാഗക്കാർ മാത്രമാണ് കേസിൽ ഉൾപ്പെട്ടതെന്നും മുഖ്യമന്ത്രി തുറന്നടിക്കുകയായിരുന്നു.

ഫെബ്രുവരി 23 നാണ് പൂഞ്ഞാർ സെൻമേരിസ് പള്ളിയിലെ സഹ വികാരി ഫാദർ ജോസഫ് ആറ്റുച്ചാലിനെ ഈരാറ്റുപേട്ടയിൽ നിന്ന് എത്തിയ ഒരു കൂട്ടം യുവാക്കൾ പള്ളി മുറ്റത്ത് വച്ച് വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ പ്രായ പൂത്തിയാകാത്തവരടക്കം പ്ലസ് ടു വിദ്യാർത്ഥികളായ 27 പേരെ വധശ്രമ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രശ്നം മതപരമായ സ്പർധയിലേക്ക് നീങ്ങാതിരിക്കാൻ കേസിൽ അറസ്റ്റിലായവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. റീൽസ് എടുക്കാൻ വേണ്ടി പള്ളി മുറ്റത്ത് എത്തിയ കുട്ടികളും വൈദികനും തമ്മിലുണ്ടായ തർക്കം മതപരമായി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന വിമർശനവും ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം