പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനായി ധർമ്മടത്ത് തിരിച്ചെത്തുന്നു. മത്സരം കടുത്തതോടെ പിണറായിക്ക് ഭയമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് പരിഹസിക്കുമ്പോൾ, മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുകയാണ്
കണ്ണൂർ: പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും മണ്ഡലത്തിൽ പ്രചാരണത്തിനെത്തുന്നതോടെ ധർമ്മടത്തിൽ തെരഞ്ഞെടുപ്പ് ചൂടും കുതിച്ചുയരും. ഹാട്രിക്ക് വിജയം തേടുന്ന പിണറായി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചരണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ജില്ലകളിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടവേളയെടുത്താണ് ധർമ്മടത്ത് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ട് കൂട്ടി, ജില്ലയിലെ ഉയർന്ന ഭൂരിപക്ഷങ്ങളിലേക്ക് മണ്ഡലത്തെ കൊണ്ടുവന്നത് പിണറായിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന റോഡ് ഷോയും കൺവെൻഷനും കഴിഞ്ഞ് മറ്റു മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന് പോയ പിണറായിക്ക് വേണ്ടി പാർട്ടിക്കാരാണ് വോട്ട് ചോദിക്കുന്നത്. മുഖ്യമന്ത്രി തന്നെ വോട്ട് ചോദിക്കാൻ വീണ്ടും നേരിട്ടെത്തുന്നതോടെ മണ്ഡലത്തിലെ ആവേശവും അലയടിച്ചുയരുമെന്നാണ് പ്രവർത്തകരുടെ പക്ഷം. കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷം എന്ന് തന്നെയാണ് അണികളുടെ വികാരവും.
പിണറായിക്ക് പേടിയെന്ന് എതിരാളി
മത്സരം കടുത്തതോടെ പിണറായി പേടിച്ചിരിക്കുകയാണെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് പരിഹസിച്ചത്. കന്നി മത്സരത്തിൽ തളിപ്പറമ്പ് മണ്ഡലത്തിൽ എൽ ഡി എഫിന്റെ ഭൂരിപക്ഷം പകുതിയോളം ആക്കിയെന്ന ചരിത്രത്തിലൂന്നിയാണ് അബ്ദുൽ റഷീദ് കുതിക്കുന്നത്. കഴിഞ്ഞ തവണ എതിരാളി എം വി ഗോവിന്ദനെങ്കിൽ ഇത്തവണ മുഖ്യമന്ത്രി പിണറായിയെ തന്നെ കിട്ടിയതിലും റഷീദിന് സന്തോഷം തന്നെ. പ്രചാരണം ശക്തമായതോടെ സ്ഥാനാർത്ഥിയെ തടയുന്ന സാഹചര്യങ്ങൾ വരെ മണ്ഡലത്തിൽ ഉണ്ടായതടക്കം ചൂണ്ടിക്കാട്ടിയാണ് റഷീദിന്‍റെ മുന്നേറ്റം. വികസനവും വികസന മുരടിപ്പുമാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം. താരശോഭയുള്ള പരിപാടികൾ സംഘടിപ്പിച്ച് എൽ ഡി എഫ് മണ്ഡലത്തിൽ നിറയുമ്പോൾ പാർട്ടി ഗ്രാമങ്ങളിലൂടെ ചെന്ന് വോട്ട് തേടുകയാണ് യു ഡി എഫ് സ്ഥാനാർഥി. മണ്ഡലത്തിൽ 15,000 വോട്ടുള്ള ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്തിനെ നിർത്തിയാണ് വോട്ട് കൂട്ടാനുള്ള ശ്രമം. റോഡ് ഷോയുമായി സുരേഷ് ഗോപിയടക്കം മണ്ഡലത്തിലെ ബി ജെ പി പ്രവർത്തകരുടെ ആവേശം വർധിപ്പാക്കാനെത്തുന്നുണ്ട്.
