Asianet News MalayalamAsianet News Malayalam

പഴയ കേരളം വീണ്ടെടുക്കലല്ല പുതിയ കേരളം നിര്‍മ്മിക്കുകയാണ് ലക്ഷ്യം: പിണറായി

ഐക്യരാഷ്ട്ര സഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. നൊബേൽ സമ്മാനജേതാവും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സും ലോക പുനർ നിർമ്മാണ സമ്മേളനത്തിലെ അതിഥിയാണ്.

CM Pinarayi Vijayan speaks in UN conference, praises kerala fishermen
Author
Geneva, First Published May 13, 2019, 2:21 PM IST

ജനീവ: പ്രളയത്തിനു മുൻപുള്ള കേരളം പുനര്‍നിര്‍മിക്കലല്ല ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളള കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതി സൗഹൃദ നിര്‍മാണവും ജലസംരക്ഷണവും കേരളത്തില്‍ ഉറപ്പാക്കും. ജനീവയില്‍ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലാണ് നവകേരള നിര്‍മാണം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 

ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തര ലഘൂകരണ വിഭാഗം ജനീവയില്‍ സംഘടിപ്പിച്ച പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മഹാപ്രളയം കേരളത്തില്‍ സൃഷ്ടിച്ച ആഘാതവും ദുരന്തത്തെ കേരളം നേരിട്ട രീതിയും മുഖ്യമന്ത്രി വിശദീകരിച്ചു.90 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തെയാണ് കേരളം ഒറ്റക്കെട്ടായി നേരിട്ടത്. 453 മനുഷ്യ ജീവനുകള്‍ പ്രളയത്തില്‍ നഷ്ടപ്പെട്ടു, 2,80,000 വീടുകള്‍, 1,40,000 ഹെക്‌ടറിലെ കാര്‍ഷികവിളകള്‍, 70,000 കിലോമീറ്റര്‍ റോഡ്‌ ശൃംഖല ഇവയെല്ലാം പ്രളയത്തില്‍ തകര്‍ന്നു. 

എന്നിട്ടും വളരെ വേഗം സാധാരണ നിലയിലേക്ക് മടങ്ങാന്‍ കേരളത്തിനു കഴിഞ്ഞതില്‍ നവോത്ഥാന പാരമ്പര്യവും മതേതര മൂല്യങ്ങളും നിര്‍ണായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ മത്സ്യത്തൊഴിലാളികളെ പ്രകീർത്തിച്ച് പിണറായി ഇനി നവകേരള നിര്‍മാണമാണ് ലക്ഷ്യം. കേരളം ആദ്യമായാണ് ലോക പുനര്‍നിര്‍മാണ സമ്മേളനത്തിന്‍റെ ഭാഗമാകുന്നത്. വന്‍ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട വിവിധ രാജ്യങ്ങളാണ് യുഎന്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 

ഐക്യരാഷ്ട്രസഭയുടെ പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

ഞാന്‍ ഇവിടെ പ്രതിനിധാനം ചെയ്യുന്ന കേരള സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രദേശമാണ്‌. വൈവിധ്യമാര്‍ന്ന ഒരു പ്രകൃതിസമ്പത്ത്‌ കേരളത്തിനുണ്ട്‌. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ഇത്ര വലിയ ഒരു പ്രകൃതിദുരന്തം നമുക്ക്‌ നേരിടേണ്ടിവന്നിട്ടില്ല. എന്നാല്‍ ആഗസ്റ്റ്‌ 2018ലുണ്ടായ സമാനതകളില്ലാത്ത വെള്ളപ്പൊക്കം സംസ്ഥാന സര്‍ക്കാരിനു മുന്നിലും പൊതുസമൂഹത്തിനു മുന്നിലും പുതിയൊരു വെല്ലുവിളിയുയര്‍ത്തി.

നമ്മുടെ സംസ്ഥാനത്തെ ഈ വെള്ളപ്പൊക്കം വളരെ പ്രതികൂലമായി ബാധിച്ചു. വിലപ്പെട്ട 453 മനുഷ്യജീവനുകള്‍ നമുക്ക്‌ നഷ്‌ടപ്പെട്ടു. ഇതിനുപുറമെ 2,80,000 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. 1,40,000 ഹെക്‌ടറില്‍ കാര്‍ഷികവിളനാശമുണ്ടായി. 70,000 കിലോമീറ്റര്‍ റോഡ്‌ ശൃംഖലയ്‌ക്ക്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്തിന്റെ മൊത്തം നഷ്‌ടം 4.4 ബില്യണ്‍ അമേരിക്കന്‍ ഡോളറാണെന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ (Post Disaster Needs Assessment - PDNA) അനുമാനിച്ചിട്ടുണ്ട്‌.

എന്നാല്‍ കേരളീയ സമൂഹം ഈ പ്രകൃതിദുരന്തത്തെ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെയാണ്‌ നേരിട്ടത്‌. പ്രത്യേകിച്ച്‌ യുവാക്കളും വിദ്യാര്‍ത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരള സമൂഹത്തില്‍ വേരൂന്നിയ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ്‌ അവര്‍ക്കിത്‌ സാധ്യമായത്‌. നമ്മുടെ സമൂഹം മതനിരപേക്ഷ മൂല്യങ്ങളിലധിഷ്‌ഠിതമായതിനാല്‍ ഈ പ്രകൃതിദുരന്തമുയര്‍ത്തിയ വെല്ലുവിളി നേരിടുന്നതില്‍ ഏകമനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു.

കേരളത്തിലെ പൊതുസമൂഹവും സര്‍ക്കാരും ഐക്യത്തോടെയും പെട്ടെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കടലിനോട്‌ മല്ലടിച്ച്‌ നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട്‌ നമ്മള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നു. അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്‌ടപ്പെടുമായിരുന്നു.

സര്‍ക്കാര്‍ സംവിധാനം ജാഗരൂകമായി മുഴവന്‍ സമയവും ഈ പ്രതിസന്ധി നേരിടാനായി പ്രവര്‍ത്തനനിരതമായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി വിലയിരുത്താന്‍ എല്ലാ ദിവസവും യോഗം ചേര്‍ന്നു. സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധസേനാംഗങ്ങളും ഇതില്‍ മുഖ്യപങ്കുവഹിച്ചു. വീടുകളിലകപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലങ്ങളിലെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയത്‌. സാമൂഹിക പങ്കാളിത്തത്തോടെ ഇത്‌ വളരെ ഫലപ്രദമായി ചെയ്യാന്‍ സാധിച്ചു.

ആയിരക്കണക്കിന്‌ പൗരന്മാരുടെയും പ്രവാസി മലയാളികളുടെയും സഹായ ഏജന്‍സികളുടെയും സംഭാവനകള്‍ സംഭരിക്കാനും കാര്യക്ഷമമായി വിനിയോഗിക്കാനും സാധിച്ചു. നമ്മുടെ സംസ്ഥാനത്ത്‌ സാധാരണ സ്ഥിതി വളരെ പെട്ടെന്ന്‌ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. അടിസ്ഥാന പശ്ചാത്തല സൗകര്യമായ വൈദ്യുതിവിതരണം റെക്കോഡ്‌ സമയത്തിനുള്ളില്‍ പുനഃസ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സിവില്‍ സമൂഹത്തിന്റെയും ബഹുജന സംഘടനകളുടെയും പങ്കാളിത്തത്തോടെ പ്രളയ ബാധിത വീടുകളുടെ ശുചീകരണവും, കുടിവെള്ളം, മരുന്നുകള്‍, മറ്റ്‌ അവശ്യ സാധനങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കി.

ഭാഗികമായും പൂര്‍ണ്ണമായും കേടുപാടുകള്‍ വന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരു സമഗ്ര പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഗാര്‍ഹികോപകരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അവ വീണ്ടെടുക്കാനായി സഹകരണ വാണിജ്യ ബാങ്കുകള്‍ വഴി വായ്‌പകള്‍ ലഭ്യമാക്കി വനിതാ സ്വയംസഹായ സംഘടനയായ കുടുംബശ്രീ വഴി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ വായ്‌പകളിന്മേലുള്ള പലിശ സര്‍ക്കാര്‍ വഹിക്കാനുള്ള തീരുമാനവും കൈക്കൊണ്ടു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക്‌ നിലവിലുള്ള തൊഴില്‍ദാന പദ്ധതികള്‍ വഴി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞു. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ കേടുപാടുകള്‍ സംഭവിച്ച വീടുകളും പൂര്‍ണ്ണമായി തകര്‍ന്നുപോയ വീടുകളും പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിവരുന്നു.

ഇപ്പോള്‍ കേരളം പുനര്‍നിര്‍മ്മിക്കുക എന്ന ബൃഹദ്‌ ദൗത്യമാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്‌. പ്രളയത്തിനു മുമ്പ്‌ ഉണ്ടായിരുന്നത്‌ പുനഃസ്ഥാപിക്കുകയല്ല ഇതിന്റെ ലക്ഷ്യം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള ഒരു പുതിയ കേരളം നിര്‍മ്മിക്കാനാണ്‌ കേരള പുനര്‍നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്‌. 

കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ്‌ നടപ്പാക്കുന്നത്‌. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന്‌ കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ്‌ ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന്‌ സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്‌. 

ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന്‌ ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്‌. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തില്‍ നമുക്ക്‌ വലിയ താങ്ങായിരിക്കും.

പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നു. ഈ വിഭാഗങ്ങള്‍ക്ക്‌ അവ ഔദാര്യമായല്ല, മറിച്ച്‌, അവരുടെ അവകാശമായി ലഭ്യമാക്കുന്നത്‌ ഉറപ്പാക്കുകയാണ്‌ നമ്മുടെ ലക്ഷ്യം.

എന്റെ പ്രസംഗം ഉപസംഹരിക്കുന്നതിന്‌ മുന്നോടിയായി മെയ്‌ മാസം ഫാനി കൊടുങ്കാറ്റ്‌ ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചതായി ഇവിടെ അറിയിക്കുകയാണ്‌. മനുഷ്യജീവനുകള്‍ക്ക്‌ കാര്യമായ നഷ്‌ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡീഷയ്‌ക്ക്‌ കഴിഞ്ഞത്‌ ആവശ്യമായ മുന്നറിയിപ്പ്‌ കിട്ടിയതുകൊണ്ടാണ്‌. മുന്നറിയിപ്പ്‌ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ്‌ ഇവിടെ ശ്രദ്ധേയമാകുന്നത്‌. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പ്‌ സംവിധാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്‌.

ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുക എന്ന ഈ സമ്മേളനത്തിന്റെ പ്രധാന ആശയത്തെ ഞാന്‍ പൂര്‍ണ്ണ മനസ്സോടെ പിന്താങ്ങുന്നു. ഇവിടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം 2018ലെ വെള്ളപ്പൊക്കം കേരള സമൂഹത്തിന്റെ ഏറ്റവും വലിയ നന്മയെ പുറത്തുകൊണ്ടുവന്നു എന്നതാണ്‌. സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങള്‍ മറന്ന്‌ സാഹോദര്യമനോഭാവത്തോടെ പരസ്‌പരം പിന്തുണ നല്‍കി പ്രകൃതിദുരന്തത്തെ അതിജീവിച്ചു. ഇത്‌ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വേണ്ട ഊര്‍ജ്ജം പകര്‍ന്നുനല്‍കും.

ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലും മറ്റുള്ളവരുടെ അനുഭവങ്ങളും കാര്യക്ഷമമായ പരിഹാരമാര്‍ഗ്ഗങ്ങളും മനസ്സിലാക്കുന്നതിലും ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌. ഈ ഫോറം പുതിയതും മെച്ചപ്പെട്ടതുമായ ആശയങ്ങള്‍ ലഭിക്കുന്നതിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം മെച്ചപ്പെട്ടതാക്കാനുമുള്ള ഒരു നാഴികക്കല്ലായാണ്‌ ഞങ്ങള്‍ കാണുന്നത്‌. ഈ ക്ഷണത്തിന്‌ ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു. വിലപ്പെട്ട ആശയങ്ങള്‍ കൈമാറിക്കിട്ടുമെന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നു

Follow Us:
Download App:
  • android
  • ios