അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി കേരള കോളിങ്ങ് എന്ന സർക്കാർ പ്രസിദ്ധീകരണത്തിലാണ് വിമർശനങ്ങൾക്ക് ചെവി കൊടുക്കുമെന്ന് വ്യക്തമാക്കി ലേഖനം എഴുതിയത്.

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി. സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിലും കല്ലിടൽ നടക്കുന്ന ഞീഴൂരിലും വീട് നഷ്ടപ്പെടുന്നനർ പ്രതിഷേധ സമരം നടത്തി. അതിനിടെ കെ റെയിൽ വിമർശ കവിത എഴുതിയതിന് നേരിടേണ്ടിവരുന്ന സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് കവി റഫീഖ് അഹമ്മദ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി കേരള കോളിങ്ങ് എന്ന സർക്കാർ പ്രസിദ്ധീകരണത്തിലാണ് വിമർശനങ്ങൾക്ക് ചെവി കൊടുക്കുമെന്ന് വ്യക്തമാക്കി ലേഖനം എഴുതിയത്. ഹൈസ്പീഡ് റെയിലിനെക്കാൾ നിർമാണ ചെലവും യാത്ര ചെലവും കുറവ് സെമി ഹൈസ്പീഡ് റെയിലിനാണെന്നും മുഴുവൻ കാര്യങ്ങളും നിയമസഭയിൽ ചർച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സമീപനം വികസന പദ്ധതികൾ തകർക്കുന്ന തരത്തിലാണ്. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന് പ്രതിപക്ഷം തടസമാണെന്നും ലേഖനം കുറ്റപ്പെടുത്തി. കെ റെയിൽ സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിൽ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സിൽവർ ലൈൻ പ്രതിരോധ സമിതി പ്രതിഷേധ യോഗം ചേർന്നു. കാനത്ത് നടന്ന പരിപാടിയിൽ ഭൂമി നഷ്ടപ്പെടുന്ന 20 കുടുംബങ്ങൾ പങ്കെടുത്തു.

കോട്ടയം ഞീഴൂർ പഞ്ചായത്തിലെ വെളിയംകോടും കെ റെയിൽ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം അരങ്ങേറി. സിൽവർ ലൈൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കവി റഫീഖ് അഹമ്മദ് എഴുതിയ ഹേ കെ എന്ന കവിതയ്ക്കെതിരെ സൈബർ ആക്രമണം കനക്കുകയാണ്. വിമർശനം കൊണ്ട് പ്രതികരണം തടയാൻ ആകില്ലെന്നും താനും ഇടതുപക്ഷക്കാരനാണെന്നും റഫീഖ്‌ അഹമ്മദ് പ്രതികരിച്ചു.