ജനുവരി 11 മുതൽ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്.

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ് റദ്ദാക്കൽ. തുക കിട്ടാനായി പുതിയ അപേക്ഷ സമർപ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ കാത്തിരിക്കണം.

Add Asianetnews as a Preferred SourcegooglePreferred

ജനുവരി 11 മുതൽ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാർച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നൽകിയ അപേക്ഷയിൽ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.

തുടർപരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നൽകിയതായി കണ്ടാൽ തിരിച്ചടയ്ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവിൽ എഴുതി. ഇത് സ്വാഭാവികമാണ്. എന്നാൽ പിന്നാലെയാണ് ഇന്നലെ തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുൻ ഉത്തരവിൽ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം.

ഇതോടെ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കണം. ആദ്യ അപേക്ഷ മുഖ്യമന്ത്രി നേരിട്ടാണ് നൽകിയിരുന്നത്. ഈ അപേക്ഷയിൽ അധിക തുക വാങ്ങിയത് കണ്ടെത്തിയാൽ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന നിഷ്കർഷിച്ചതാണ് പിഴവായതെന്നാണ് അനുമാനം. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമർപ്പിക്കും. പിന്നീട് തുക നൽകാനായി പുതിയ ഉത്തരവിറക്കും. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കായി ചെലവായത്. ഭരണത്തലവന് വേണ്ടിയുള്ള പ്രധാന ഉത്തരവിൽ കീഴിലുള്ള വകുപ്പിന് പാളിച്ചയുണ്ടായെന്നതാണ് ശ്രദ്ധേയം.