കേരളത്തിന്‌ വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവിടെ നിന്ന് കേരളം മാറി. ആ മാറ്റത്തിനാണ് 2016 ൽ എൽ ഡി എഫ് സർക്കാരിനെ ജനം അധികാരമേൽപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിന്‌ വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ല. വിഭവ സമാഹാരണത്തിനു കിഫ്‌ബി ഉപകരിച്ചു. അന്ന് കിഫ്‌ബിയെ പരിഹസിച്ചവർ ഇന്നത്തെ അനുഭവം നോക്കൂ. പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്‌ബി വഴി പൂർത്തിയായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ തൊഴിലാളി യൂണിയനുകൾ പണിമുടക്കാറില്ല. പുതിയ സംരംഭങ്ങൾ വരാൻ അത് കാരണമായി. കേരളം സ്റ്റാർട്ട്പ്പുകളുടെ പറുദീസയായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ നാട്ടിലെ സകല വികസനത്തേയും എതിർക്കണം എന്നതാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും തീരുമാനം. അതിന് ആവുന്നത് എല്ലാം അവർ ചെയ്യുന്നുണ്ട്. സർക്കാറിനോടുള്ള മതിപ്പ് ഇല്ലാതാക്കാൻ വികസനം മുടക്കിയാൽ മതിയല്ലോ എന്നാണ് അവരുടെ കണ്ടെത്തൽ. ഭാവി മുന്നിൽ കണ്ട്, സകല എതിർപ്പിനെയും മറികടക്കും. അതിനെ ധാർഷ്ട്യം എന്നൊക്കെ ചിലർ പറയും. ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.