ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ സംഭാവന നൽകി.  

തിരുവനന്തപുരം: ഇന്നത്തെ ദിവസം മാത്രം വൈകിട്ട് നാല് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ. എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൌജന്യമായി ലഭിക്കേണ്ടന്നതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് നമ്മുടെ സഹോദരങ്ങള്‍ പ്രതികരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നൽകി.

Add Asianetnews as a Preferred SourcegooglePreferred

ദുരിത്വാശ്വാസ നിധിയിലേക്ക് പണമയക്കുന്നതില്‍ മുന്‍കാലങ്ങളിലേതു പോലെ ഹൃദയസ്പര്‍ശിയായ പല അനുഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരിലെ ഒരു ബാങ്കില്‍ നടന്ന സംഭവം ജനങ്ങള്‍ക്കുള്ള വൈകാരികത വ്യക്തമാക്കുന്നതാണ്. ഒരാള്‍ തന്‍റെ അക്കൌണ്ടിലുള്ള 200850 രൂപയില്‍ നിന്ന് രണ്ട് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് അയക്കണമെന്ന് പറഞ്ഞ് എത്തുകയാണ്. അദ്ദേഹമൊരു സാധാരണ ബീഡിത്തൊഴിലാളിയുമാണ്. ഈ സമ്പാദ്യം കൈമാറിയാല്‍ പിന്നീട് ഒരു ആവശ്യത്തിന് എന്ത് ചെയ്യുമെന്ന ബാങ്ക് ജീവനക്കാരുടെ ചോദ്യത്തിന് തനിക്കൊരു ജോലിയുണ്ടെന്നും ഭിന്നശേഷിക്കാരുടെ പെന്‍ഷനുണ്ടെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇത്തരം നിരവദി സംഭവാനകള്‍ ദുരിതാശ്വാസ നിധിയലേക്ക് എത്തുന്നുണ്ട്.

കുട്ടികളുടെ സമ്പാദ്യക്കുടുക്കകള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നുണ്ട്. കേരള പൊലീസിന്‍റെ ഭാഗമായ രാജേഷ് മണിമല എന്ന ഉദ്യോഗസ്ഥന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ച് നല്‍കി തന്‍റെ പിന്തുണ അറിയിക്കുന്നു. 105-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാ ബീവി, കെപിസിസി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ ചാലഞ്ചിന്‍റെ ഭാഗമായി. യുവജന സംഘടന എഐവൈഎഫ് അതിനായി പ്രത്യേക ക്യാമ്പയിന്‍ പ്ലാന്‍ ചെയ്യുന്നു. സഹകരണ മേഘല ആദ്യ ഘട്ടത്തില്‍ 200 കോടി സമാഹരിക്കുമെന്നാണ് അറിയിച്ചത്.

കേരളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കേരള കോമ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയില്‍ നിന്ന് 50000 രൂപ, കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി 25 ലക്ഷം രൂപയുമടക്കം നിരവധി പേരാണ് സംഭാവനകളയച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.