ചെങ്ങോട്ടുമല ഖനനത്തിന് അനുമതിയില്ല; ഡെല്‍റ്റാ കമ്പനിയുടെ അപേക്ഷ തള്ളി
കോഴിക്കോട് ജില്ലാ കളക്ടർ അധ്യക്ഷനായ ഏകജാലക സമിതിയുടേതാണ് തീരുമാനം. ആദ്യം നൽകിയ അനുമതി വേണ്ടത്ര പഠനം നടത്താതെ ആണെന്നും ഏകജാലക സമിതി കണ്ടെത്തി.
കോഴിക്കോട്: ബാലുശ്ശേരി കൂട്ടാലിടയ്ക്ക് സമീപത്തെ വിവാദമായ ചെങ്ങോട്ടുമലയിൽ ഖനനം നടത്താനുള്ള ഡെൽറ്റാ കമ്പനിയുടെ അപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ കളക്ടർ അധ്യക്ഷനായ ഏകജാലക സമിതിയുടേതാണ് തീരുമാനം. ഖനനത്തിന് വിശദമായ പാരിസ്ഥിതിക പഠനം നടത്തണം. ആദ്യം നൽകിയ അനുമതി വേണ്ടത്ര പഠനം നടത്താതെ ആണെന്നും ഏകജാലക സമിതി കണ്ടെത്തി.
ഖനനത്തിനെതിരെ നാട്ടുകാര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു. ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കറോളമാണ് പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയില്‍ വാങ്ങിച്ചിരുന്നത്. ഇവര്‍ക്ക് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാക്കുന്നതുവരെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കരുതെന്ന ആവശ്യമായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്.