'ഇനിയുള്ള ദിവസങ്ങൾ സമരത്തിന്'; 13 ന് പള്ളികളിൽ പ്രവേശിക്കുമെന്ന് യാക്കോബായ സഭ
കൈമാറിയ 52 പള്ളികൾക്ക് മുന്നിലും സമരം ചെയ്യും. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടു. സർക്കാർ നിയമ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ബിഷപ്പ് പറഞ്ഞു.
കൊച്ചി: ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളിൽ ഡിസംബർ 13ന് പ്രവേശിക്കുമെന്ന് യാക്കോബായ സഭ. ഇനിയുള്ള ദിവസങ്ങൾ സമരത്തിന് വേണ്ടിയെന്ന് മുളന്തുരുത്തിയിൽ റിലേ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ബിഷപ്പ് തോമസ് മാർ അലക്സന്ത്രിയോസ് പറഞ്ഞു.
കൈമാറിയ 52 പള്ളികൾക്ക് മുന്നിലും സമരം ചെയ്യും. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടു. സർക്കാർ നിയമ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. വരുന്ന 13ന് കൈമാറിയ പളളികളിൽ വിശ്വാസികൾ പ്രവേശിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും ബിഷപ്പ് അറിയിച്ചു.
ഇതിന് തുടർച്ചയായി ജനുവരി ഒന്നുമുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹത്തിനാണ് സഭാ സൂനഹദോസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വിശ്വാസികൾ പളളികളിൽ പ്രവേശിക്കാൻ എത്തിയാൽ തടയില്ലെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു.